കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ പ്രതികള്‍ വേട്ടയാടുകയും പരസ്യമായി അപമാനിക്കുകയും ചെയ്‌തെന്ന് ഹൈക്കോടതി. ഒന്നാം പ്രതിയെ വെറുതെവിടുകയും മറ്റു പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടുമുള്ള വിധിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
കേരളത്തിലെ കോടതികള്‍ക്ക് മുന്നിലെത്തുന്ന ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതക കേസാണിത്. ആദിവാസി യുവാവിനെ വേട്ടയാടുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. സ്വന്തം രീതിയില്‍ നീതി നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് പ്രതികള്‍ കരുതി. മധുവിന് മനുഷ്യന്റെ അന്തസ് ഇല്ലെന്ന് പ്രതികള്‍ കരുതിയെന്നും കോടതി നിരീക്ഷിച്ചു.
40 കിലോഗ്രാം മാത്രം ശരീരഭാരമുള്ള മധുവിനെ മണിക്കൂറുകളോളം ആക്രമിച്ചു. പോഷകാഹാരക്കുറവുള്ളതും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയുമാണ് മധു. സത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പരാജയപ്പെട്ടു. തെളിവുകള്‍ ഇല്ലാത്തതുകൊണ്ടല്ല, സാക്ഷികള്‍ കൂറുമാറിയതുകൊണ്ടാണ് വിചാരണക്കോടതി വിധി മറിച്ചായതെന്നും കോടതി പറഞ്ഞു.
ആക്രമണത്തിന് സാക്ഷിയായ വലിയൊരു വിഭാഗം സത്യത്തിന് നേരെ കൂട്ടത്തോടെ കണ്ണടച്ചു. സാക്ഷികള്‍ മറുഭാഗത്തേക്ക് മാത്രം നോക്കാന്‍ തീരുമാനിച്ചു. സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ല. സാക്ഷികളുടെ കൂറുമാറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. ജാമ്യ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യം റദ്ദാക്കിയതുകൊണ്ടാണ് ഫോറസ്റ്റ് വാച്ചര്‍ക്ക് മൊഴി നല്‍കാനായത്. സാക്ഷികളെ സംരക്ഷിക്കാന്‍ കഴിയാത്തത് ദയനീയാവസ്ഥയാണ്. ഭരണഘടനാ തത്വം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ഭരണഘടനാ സംരക്ഷണം ലഭിക്കേണ്ട മധുവിന് ഒരു സംരക്ഷണവും ലഭിച്ചില്ല. ഭരണഘടനാ ആശയങ്ങളും ദളിത് ജനയുടെ ജീവിത സാഹചര്യവും തമ്മില്‍ അന്തരമുണ്ടെന്നും സംഘടിതമായി നീതിയും സമത്വവും നിഷേധിക്കുന്നത് ആത്മാവിനോടുള്ള ക്രൂരതയാണ്. ഇത് നൂറ്റാണ്ടുകളായി കണ്ടറിഞ്ഞ ജനതയുടെ നിശ്ചയദാര്‍ഢ്യമാണ് ഭരണഘടനയുടെ ആമുഖമെന്നും കോടതി പറഞ്ഞു.
16 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെയാണ് വെറുതെ വിട്ടത്. നേരത്തെ തന്നെ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചിരുന്നതാണ്.
ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ഇപ്പോള്‍ ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. അതേസമയം, നേരത്തെ രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി ശരിവച്ചു. മറ്റ് 13 പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി.
മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. അനീഷ്, അബ്ദുള്‍ കരീം എന്നിവരെ കുറ്റവിമുക്തരാക്കി. ചെറിയ കുറ്റങ്ങള്‍ മാത്രം ചുമത്തപ്പെട്ടിരുന്നതിനാല്‍ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.
2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ 34കാരനായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങളായ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേര്‍ അടങ്ങുന്ന സംഘം മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ എത്തിക്കുമ്പോഴായിരുന്നു മധു മരിച്ചത്. ഈ സംഭവം കേരളത്തില്‍ വലിയ തോതില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും പൊതുജനം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.