തിരുവനന്തപുരം: പ്രതിപക്ഷനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞു മാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കം മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല രാഷ്ട്രീയമാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് പങ്കുവയ്ക്കണം. സിപിഐയുടെ ആവശ്യം എൽഡിഎഫിനെ ദുർബലമാക്കാൻ അല്ല. എൽഡിഎഫിനെ ശക്തമാക്കാനാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ പങ്കുവെക്കൽ അനിവാര്യമാണ്.
മുഖ്യമന്ത്രി പട്ടം വേണ്ടെന്ന് വച്ച പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്ത് വലിപ്പമാണ് ഉള്ളത്. പക്ഷേ എൽഡിഎഫിനുള്ളിൽ ആ ബോധ്യം വേണം. ജനാധിപത്യപരമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായിട്ടല്ല ഇക്കാര്യം സിപിഐ ഉന്നയിച്ചിട്ടുള്ളത്. ഇതിനായി സിപിഐ സിപിഐഎമ്മിന് കത്തുകൾ നൽകിയിരുന്നു. ഇതിന് മറുപടിയും തന്നിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഇതൊന്നും അറിയാതെ സിപിഐ പുറത്തു പറഞ്ഞത് എന്തോ അപരാധമായി എന്നു പറയുന്നത് ശരിയല്ല. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തന്നെ വിളിച്ചിരുന്നു. പതിനാലിന് കാണാമോ എന്ന് ചോദിച്ചു. തീർച്ചയായും കാണാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.എൻ സ്മാരകത്തിലേക്ക് വരാം എന്നാണ് ടി.പി. രാമകൃഷ്ണൻ പറഞ്ഞത്.
എത്രവട്ടം വേണമെങ്കിലും സിപിഐക്കും സിപിഐഎമ്മിനും പരസ്പരം കാണാം. ഇത്തരം കൂടിക്കാഴ്ചകൾക്ക് പോക്കുവരവ് കണക്ക് വെയ്ക്കേണ്ടതിൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബ്രൂവറി വരാതിരിക്കാനുള്ള കാരണം സിപിഐ ആണ്. കുടിക്കാനും കൃഷിക്കും വെള്ളമില്ലാത്ത സാഹചര്യത്തിൽ ഒന്നാം സ്ഥാനം കുടിവെള്ളത്തിനാണെന്നും ബ്ലൂവറിക്ക് അല്ലെന്നും സിപിഐ പറഞ്ഞു.