തിരുവനന്തപുരം: കലുങ്ക് സംവാദങ്ങളിലെ വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നിയന്ത്രണവുമായി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ വിവാദങ്ങൾ ഉണ്ടാകരുതെന്നാണ് നിർദേശം. ബിജെപി ജില്ലാ ഘടകങ്ങളിൽ നിന്നും കേന്ദ്ര മന്ത്രിക്കെതിരെ വിമർശനം ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടിരിക്കുന്നത്.
പരാതി പറയാൻ എത്തുന്നവരോട് സഭ്യമായ ഭാഷയിലും അനുഭാവപൂർണ്ണമായും സംസാരിക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉയർന്നത്. സംവാദ പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ശ്രദ്ധ വേണം. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും മന്ത്രി ഓഫീസിലെ ജീവനക്കാരെയും പരിപാടികളിൽ പങ്കെടുപ്പിക്കണമെന്നും നിർദേശമുണ്ട്. തൃശ്ശൂരിൽ രണ്ടിടങ്ങളിൽ നടന്ന പരിപാടികൾ വിവാദമാവുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെയാണ് ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.
കലുങ്ക് വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ നേരത്തെ തന്നെ ബിജെപിയിൽ വിമർശനം ഉയർന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ആശങ്ക. രാഷ്ട്രീയ പക്വതയയും വിവേകവുമില്ലാത്ത മറുപടികൾ പാർട്ടിയെ ബാധിച്ചേക്കുമെന്നും വിലയിരുത്തൽ. പിആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന പരിപാടി ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം.
ജില്ലയിലെ മൂന്ന് ജില്ലാ കമ്മിറ്റികളും ഭാരവാഹികളും ഒന്നടങ്കം അഭിപ്രായപ്പെടുന്നത് സുരേഷ് ഗോപി മാതൃകാപരമായി നടപ്പിലാക്കേണ്ട പരിപാടിയിലാണ് വിവാദങ്ങൾ ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. കലുങ്ക് സൗഹാർദ സംവാദമെന്ന നിലയിൽ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജനകീയ ചർച്ചകളും സംവാദപരിപാടികളും നടത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനായിരുന്നു പ്രാഥമിക ധാരണയുണ്ടായിരുന്നത്.
പ്രധാനമന്ത്രി നടത്തി വരുന്ന ചായ് പെ ചർച്ചയുടെ അതേ മാതൃകയിൽ സ്വന്തം മണ്ഡലത്തിൽ നടപ്പാക്കാൻ സുരേഷ് ഗോപി സ്വന്തം താൽപര്യപ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പിആർ ഏജൻസികളുടെ സഹായവും ഉപദേശവുമൊക്കെ ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോൾ ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് വലിയ താൽപര്യവും ഉണ്ടായിരുന്നു. പ്രാദേശിക കമ്മിറ്റികൾക്ക് ചുമതല നൽകിയാണ് ഇത്തരത്തിൽ സംവാദ സദസുകൾ സംഘടിപ്പിച്ചിരുന്നത്.