ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവു ശിക്ഷ Source: FB
KERALA

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ.ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിന തടവ്

കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും, 30,8492 ലക്ഷം രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ശിക്ഷ.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ നടപടിയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. നാല് വർഷം തടവ് ശിക്ഷയ്ക്കൊപ്പം 30,8492 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു.

തച്ചങ്കരിയെ ഉടൻ തന്നെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ശിക്ഷാവിധിയിൽ ഇളവ് ചെയ്ത് നൽകണമെന്ന് തച്ചങ്കരി കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ കേസിൽ യാതൊരു ഇളവും നൽകരുതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ ഏഴു വരെയുള്ള കാലയളവിൽ 64,70,000 രൂപ വിലമതിക്കുന്ന അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാമ്പ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് ടോമിൻ. ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

തനിക്ക് ഇഷ്ടദാനം ലഭിച്ച കുടുംബ സ്വത്താണെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ആയിരുന്നു ടോമിൻ. ജെ. തച്ചങ്കരി മുന്നോട്ടു വെച്ചത്. പക്ഷേ ആ വാദത്തിന് ആനുപാതികമായ തെളിവുകൾ ഹാജരാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പണം ചെലവാക്കിയതിൻ്റെ രേഖകൾ വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു എന്നാൽ ആ പണം എങ്ങനെ ലഭിച്ചു എന്നതിന് തച്ചങ്കരിക്ക് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല.

2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസാണിത്. കോട്ടയം വിജിലൻസ് കോടതി ജ‍ഡ്‌ജി കെ.വി.രജനീഷ് മുമ്പാകെയാണ് വിചാരണ പൂർത്തിയാക്കിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും തച്ചങ്കരി കോടതിയോട് പറഞ്ഞു.

128 സാക്ഷികളും, 145 രേഖകളും കോടതിക്കു മുന്നിൽ എത്തിയിരുന്നു. എത്ര വൈകിയാലും നീതി ലഭിക്കും എന്നതിൻ്റെ തെളിവാണിതെന്ന് പരാതിക്കാരനായ ബോബി കുരുവിള പ്രതികരിച്ചു.1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിൻ ജെ.തച്ചങ്കരി 2023 ൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്.

SCROLL FOR NEXT