മുഖ്യമന്ത്രി പിണറായി വിജയൻ Source: News Malayalam 24x7
KERALA

വാളയാർ ആൾക്കൂട്ട കൊലപാതകം:"കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി"; ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

പ്രതികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വാളയാർ ആൾക്കൂട്ടം കൊലപാതകത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.

വാളയാർ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയമെന്ന് മന്ത്രി എം.ബി. രാജേഷും അഭിപ്രായപ്പെട്ടു. രാം നാരയൺ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയത്. ഇത് വെറും ആൾക്കൂട്ട കൊലയല്ലെന്നും പിന്നിൽ ആർഎസ്എസ് തന്നെയാണെന്നും മന്ത്രി ആരോപിച്ചു.

അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകർ അടങ്ങുന്ന സംഘമാണ് രാം നാരയണിനെ വിചാരണ നടത്തി ക്രൂരമായി ആക്രമിച്ചതെന്ന് എം.ബി. രാജേഷ് ആരോപിച്ചു. ബംഗ്ലാദേശി എന്ന ചാപ്പ കുത്തൽ വംശീയ രാഷ്ട്രീയത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. സംഘപരിവാർ രാജ്യമാകെ പടർത്തി കൊണ്ടിരിക്കുന്ന വംശീയ, വർഗീയ രാഷ്ട്രീയത്തിന്റെ ഇരയാണ് രാം നാരായൺ. ആൾകൂട്ട കൊല എന്ന് മാധ്യമങ്ങൾ ഉൾപ്പടെ പറയുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പ്രതികൾക്ക് സിപിഐഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്ര മാത്രം ആഘോഷം ഉണ്ടാകുമായിരുന്നെന്നും എം.ബി. രാജേഷ് ചോദിച്ചു. രണ്ടു സിപിഐഎം പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ കൂടിയാണ് പിടിയിലായത്. പിടിയിലായവരുടെ രാഷ്ട്രീയവും ക്രിമിനൽ പശ്ചാത്തലവും വ്യക്തമായിട്ടും വിദ്വേഷ രാഷ്ട്രീയം മറച്ചുവെക്കാനാണ് ശ്രമം നടക്കുന്നത്. പ്രകടമായ രാഷ്ട്രീയ ബന്ധം പുറത്തുവന്നിട്ടും മറച്ചുവയ്ക്കുന്നത് നിർഭാഗ്യകരമാണ്. സർക്കാർ രാം നാരായണൻ്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

SCROLL FOR NEXT