തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഞാൻ വിമർശിക്കാറില്ലെന്ന പ്രതിപക്ഷ ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണ്. ഗീബൽസിയൻ തന്ത്രം പയറ്റി പ്രതിപക്ഷം ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. എല്ലാ വർഗീയതക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആർഎസ്എസിനേയും ബിജെപിയെയും വിമർശിക്കാൻ ഞങ്ങളൊരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനി ഭയപ്പെടുകയുമില്ല. എത്ര വലിയ കള്ളങ്ങൾ പടച്ചിറക്കിയാലും സത്യം കരുത്തോടെ നിലനിൽക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"വിമർശനം ഉയർത്തിയിട്ടില്ല എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രതിപക്ഷം പലപ്പോഴായി ഉന്നയിക്കാറുണ്ട്. വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത ഇക്കാര്യം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നിയമസഭയിൽ ആവർത്തിക്കുകയുണ്ടായി. ഒരു നുണ പലയാവർത്തി പറഞ്ഞാൽ വിശ്വസനീയമായി മാറുമെന്ന ഗീബൽസിയൻ തന്ത്രം പയറ്റുകയാണ് പ്രതിപക്ഷം. അതുവഴി ഈ നാട്ടിലെ ജനങ്ങൾക്കിടയിൽ ഒരു പുകമറ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്", മുഖ്യമന്ത്രി പറഞ്ഞു.
"ഈ ഹീന തന്ത്രം പയറ്റുന്നവർ തിരിച്ചറിയാതെ പോകുന്ന ഒരു വസ്തുതയുണ്ട്. കേരളം മൈത്രിയും സമാധാനവും പുലരുന്ന ഒരു തുരുത്തായി അവശേഷിക്കുന്നതിന് പിന്നിൽ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെയും ഞങ്ങളുടെ പാർടി സഖാക്കളുടെയും ത്യാഗോജ്ജ്വലമായ സംഭാവനകളുണ്ട്. ആ പാരമ്പര്യം പിൻപറ്റുന്നവരാണ് ഞങ്ങളെല്ലാം. എല്ലാ വർഗ്ഗീയതക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഞങ്ങൾ സ്വീകരിച്ചു വരുന്നത്. അതിന്റെ ഭാഗമായി ആർഎസ്എസിനേയും ബിജെപിയെയും അവരുടെ നേതാക്കളെയും വിമർശിക്കാൻ ഞങ്ങൾ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനി ഭയപ്പെടുകയുമില്ല. എത്ര വലിയ കള്ളങ്ങൾ പടച്ചിറക്കിയാലും സത്യം കരുത്തോടെ നിലനിൽക്കും", മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.