പാലക്കാട്: വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. പ്രതികളെ പിടികൂടാത്തത് അവർക്ക് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ടാണെന്നാണ് ഡിസിസി പ്രസിഡൻ്റിൻ്റെ ആരോപണം. പ്രതികളായ 15 പേരിൽ 14 പേരും ബിജെപി അനുഭാവികളാണെന്നും ഒരാൾ സിപിഐഎം അനുഭാവിയെന്നും എ. തങ്കപ്പൻ പറഞ്ഞു.
പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടികൂടിയതെന്നാണ് എ. തങ്കപ്പൻ്റെ ആരോപണം. പൊലീസ് ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം കൊടുത്തെന്നും ഡിസിസി പ്രസിഡൻ്റ് ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് 31കാരനായ രാംനാരായണൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്രൂര പീഡനത്തിൻ്റെ വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. രാംനാരായണൻ്റെ ശരീരത്തിൽ മർദനമേൽക്കാത്ത ഒരു സ്ഥലം പോലുമില്ലായിരുന്നു. 15 പേർ ചേർന്നാണ് രാംനാരായണനെ രണ്ട് മണിക്കൂറോളം പൊതിരെ തല്ലിയത്. ഇതിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ആക്രമണം നടത്തിയവരിൽ ചിലർ നാടുവിട്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിൽ നിന്ന് കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൂടുതൽ പേരുടെ മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും പൊലീസ് പറയുന്നു.
രാം നാരാണയന്റെ ദേഹം മുഴുവന്‍ അടികൊണ്ട പാടുകളാണ്. പുറം മുഴുവന്‍ വടികൊണ്ട് അടിച്ച പാടുകള്‍, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്ക്. ഒരാളെ മര്‍ദിച്ച് കൊല്ലാനുള്ള കാരണമായി നാട്ടുകാര്‍ പറഞ്ഞത്, അയാളെ കണ്ടപ്പോള്‍ കള്ളനാണെന്ന് തോന്നി എന്നാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ ആർഎസ്എസ് പ്രവർത്തകരാണെന്നും മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസുകളിൽ ഉൾപ്പെട്ടവരാണെന്നുമാണ് ഡിവൈഎഫ്ഐയുടെ ആരോപണം.