പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത് വ്യക്തിപരമായ പ്രയാസങ്ങൾ കൊണ്ടെന്ന് പി.കെ. ശശി. യുഡിഎഫിലേക്ക് പോകുന്നതിനെപ്പറ്റി ചോദിക്കേണ്ടതില്ലെന്നും ഇപ്പോഴും സിപിഐഎംഅംഗം തന്നെയെന്നും ശശി പറഞ്ഞു. മറിച്ചൊരു തീരുമാനം എടുത്തിട്ടില്ല, നാളെ എന്താകുമെന്ന് ആർക്കും പറയാൻ പറ്റില്ലെന്നും പി.കെ. ശശി മാധ്യമങ്ങളോട് പറഞ്ഞു.
ആരുടെയും നിർബന്ധത്താലല്ല, സ്വമനസാലെയാണ് രാജി സമർപ്പിച്ചത്. ഇത് കെടിഡിസിയിൽ നിന്നുള്ള രാജിയാണ്. താൻ ഇപ്പോഴും സിപിഐഎംഅംഗമാണ്. മാർക്സിസ്റ്റ് ആദർശം മുറുകെ പിടിക്കുന്നയാളാണ്. സണ്ണി ജോസഫുമായി. ഈ നിമിഷം വരെ സംസാരിച്ചിട്ടില്ലെന്നും, ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പി. കെ. ശശി വ്യക്തമാക്കി.
സിപിഐഎം വിമതർ പാർട്ടി രൂപീകരിക്കുന്നതിനെപ്പറ്റി അറിയില്ലെന്നും പി.കെ. ശശി പറഞ്ഞു. സതീഷുമായി അക്കാര്യം സംസാരിച്ചിട്ടില്ല. വിമതർ ക്ഷണിച്ചിട്ടുമില്ല. താൻ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിൽ അത്ഭുതമില്ലെന്നും തിരുവനന്തപുരത്തുള്ളപ്പോഴെല്ലാം സംസാരിക്കാറുണ്ടെന്നും ശശി പറഞ്ഞു. എം.വി. ഗോവിന്ദൻ്റെ യാത്രയിൽ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണെന്നും ശശി വ്യക്തമാക്കി.
തരം താഴ്ത്തൽ സംബന്ധിച്ച് പാർട്ടി നേതൃത്വത്തോട് സംസാരിച്ച് കഴിഞ്ഞതാണ്. ഇതുവരെയും മാറിചിന്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പോ, സ്ഥാനാർഥിത്വം സംബന്ധിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല. ഒരു സ്ഥാനാർഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ലന്നും ശശി പറഞ്ഞു.
2018ലാണ് ഡിവൈഎഫ്ഐ വനിതാ നേതാവിൻ്റെ പരാതിയെ തുടർന്ന് പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ പാർട്ടി ഫണ്ട് രൂപീകരണവും, ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ക്രമക്കേടും ചൂണ്ടിക്കാട്ടി, ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയായിരുന്നു. എന്നാൽ ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ പോലും ശശി പങ്കെടുത്തില്ല.
ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഒടുവിലാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി രാജി വച്ചത്.