KERALA

ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം തന്നെ; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

പാളി ചെമ്പാണ് എന്ന് രേഖപ്പെടുത്തിയ ദേവസ്വം ബോർഡിൻ്റെ തീരുമാനം പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി വിവാദം കനക്കുന്നതിനിടെ നിർണാക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം തന്നെ ആണെന്നാണ് വിജിലൻസിൻ്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്. പാളി ചെമ്പാണ് എന്ന് രേഖപ്പെടുത്തിയ ദേവസ്വം ബോർഡിൻ്റെ തീരുമാനം പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.

ദേവസ്വം വിജിലൻസ് ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലേത് സ്വർണപ്പാളി തന്നെയാണ് എന്ന നിർണായക വിവരവും വിജിലൻസ് കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലേത് ചെമ്പ് പാളിയാണ് എന്നാണ് 2019 ൽ ദേവസ്വം നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് ദേവസ്വം ഇങ്ങനെ ഒരു റിപ്പോർട്ട് നൽകിയത് എന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് അറിയിച്ചു.

ഇത്തരത്തിൽ ദ്വാരപാലക ശിൽപ്പങ്ങളിലേത് ചെമ്പ് പാളിയാണ് എന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ വിജിലൻസ് ആലോചിക്കുന്നതായും സൂചനയുണ്ട്. 2019ൽ ദേവസ്വം കമ്മിഷണറും എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്നാണ് ഇത് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്. ശിൽപ്പങ്ങളിൽ സ്വർണ പാളിയെന്ന മുൻ രേഖകൾ അവഗണിച്ചാണ് ഇത്തരമൊരു തീരുമാനം അറിയിച്ചത്.

ശബരിമല സന്നിധാനത്ത് നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം ആണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  1999ൽ വിജയ് മല്യ സ്വർണം പൂശിയ കവാടത്തിൻ്റെ അടിഭാഗത്ത് വിടവ് കണ്ടെത്തിയതോടെ പുതിയ കവാടം നിർമിച്ച് നൽകുകയായിരുന്നു.

അതേസമയം, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ ദേവസ്വം വിജിലൻസ് അന്വേഷിച്ചു. ബാങ്ക് രേഖകൾ അടക്കം ഹാജരാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് മുന്നിൽ മൊഴി നൽകിയത്.  അന്വേഷണത്തിൽ ഉണ്ണികൃഷ്ണ പോറ്റിയുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നു പോയതിൻ്റെ തെളിവുകൾ ദേവസ്വം വിജിലൻസിന് കിട്ടിയിട്ടുണ്ട്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വരും ദിവസങ്ങളിൽ ദേവസ്വം ഉദ്യോഗസ്ഥരുടെയും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്പോൺസർമാരായി നിന്നവരുടെയും മൊഴിയെടുത്തേക്കും.

SCROLL FOR NEXT