ഷർഷാദിനെതിരെ രത്തീന പി,ടി. Source; Social Media
KERALA

"ഇതെല്ലാം കുടുംബ വഴക്കും, വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ടുള്ളത്"; ഷർഷാദിനെതിരെ വെളിപ്പെടുത്തലുമായി സംവിധായിക രത്തീന പി.ടി.

സാമ്പത്തിക തട്ടിപ്പിനിരയായത് താനുൾപ്പെടെ നിരവധിപ്പേരാണെന്നും. വിവാഹ ബന്ധം വേർപ്പെടുപത്തിയത് ശല്യം സഹിക്കാതെയാണെന്നും രത്തീന പറയുന്നു.

Author : ന്യൂസ് ഡെസ്ക്

സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികണവുമായി സംവിധായിക രത്തീന പി.ടി. ഇക്കാണുന്ന വാർത്തകളെല്ലാം താനും മുൻ പങ്കാളിയും വ്യവസായിയുമായ ഷർഷാദും തമ്മിലുള്ള കുടുംബ വഴക്കും, വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അവർ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പിനിരയായത് താനുൾപ്പെടെ നിരവധിപ്പേരാണെന്നും, വിവാഹബന്ധം വേർപ്പെടുത്തിയത് ശല്യം സഹിക്കാതെയാണെന്നും രത്തീന പറയുന്നു.

രത്തീനയുടെ കുറിപ്പിന്റെ പൂർണരൂപം;

"മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന 'ചെന്നൈയിലെ വ്യവസായി '', ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാടകത്തിലെ എന്റെ റോളിനെ കുറിച്ച് കുറെയധികം ആഖ്യാനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഈ പോസ്റ്റ് .

ഈ കാണുന്ന വർത്തകളൊക്കെയും ഞാനും ഈ ‘ വ്യവസായിയും ‘തമ്മിലുള്ള കുടുംബ വഴക്കും വ്യക്തി വൈരാഗ്യവുമായി ബന്ധപെട്ടു കിടക്കുന്നവയാണ് . സരിതയെയും സ്വപ്നയേയും വേട്ടയാടിയ പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും , എന്നെ നാറ്റിക്കും , ചുറ്റുമുള്ള ആളുകളെ അകറ്റും , സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും , നാട്ടിൽ ഇറങ്ങാൻ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ ഭീഷണികൾ എനിക്ക് നിരന്തരം കിട്ടാറുണ്ട് . വോയ്‌സ്‌ മെസ്സേജുകൾ അടക്കം ഞാൻ കോടതിയിൽ കൊടുത്തിട്ടുണ്ട് . ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച, പൊലീസ് Non bailable കുറ്റം ചാർത്തിയിട്ടുള്ള പ്രതിയാണ് ഈ 'വ്യവസായി '.

നിരന്തരമായ , ശാരീരിക മാനസിക സാമ്പത്തിക പീഡനത്തെ തുടർന്ന് ഈ പറയുന്ന വ്യക്തിയുമായുള്ള ബന്ധം ഏകദേശം 2020 കാലഘട്ടത്തിൽ ഞാൻ അവസാനിപ്പിച്ചതാണ് .തുടർന്നും മാനസികമായി ടോർച്ചർ ചെയ്ത് സിനിമ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ 2021 മാർച്ചിൽ കോടതി പ്രൊട്ടക്ഷൻ ഓർഡർ തന്നതിന് ശേഷമാണ് എന്റെ ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത് . അന്ന് തുടങ്ങിയ നിയമ പോരാട്ടങ്ങളിൽ ഒരിക്കൽ പോലും ഇയാൾ കോടതിയെ അനുസരിക്കുകയോ കോടതി നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ല .

ഇയാൾ എൻ്റെ പിതാവിനെ ഗ്യാരന്റർ ആക്കി ഒരു ലോൺ എടുത്തു . അത് അടക്കാതെ അടച്ചെന്നു പറഞ്ഞു കബളിപ്പിച്ചു . പിന്നീട് ഗ്യാരന്റർ എന്റെ പിതാവായതിനാൽ എന്റെ കുടുംബ വീട് ജപ്തി നടപടിയിലേക്കു എത്തി . 2 കോടി 65 ലക്ഷം രൂപ അടക്കണം. ഈ പറയുന്ന വ്യവസായി ഫോൺ ഓഫ് ചെയ്ത് മുങ്ങി . അന്ന് ഏതൊരാളെ പോലെ ഞാനും കരഞ്ഞു സഖാവ് തോമസ് ഐസക് നെ കണ്ടു. ജപ്തി നടപടികൽ തല്ക്കാലം നിർത്തി എനിക്ക് കുറച്ചു സമയം സാവകാശം വാങ്ങി തന്നു. പക്ഷെ വ്യവസായി അടച്ചില്ല. സമ്മർദത്തിൽ ആയെന്നു കണ്ടപ്പോൾ എനിക്കെതിരെ അവിഹിത ബന്ധം ആരോപിച്ചു.

ഞാൻ ലോൺ അടയ്ക്കാൻ ഓടി നടക്കുമ്പോൾ അയാൾ ആ സമയം എന്റെ സിനിമ പൊളിക്കാനും അവിഹിത കഥകൾ ഉണ്ടാക്കാനും നടന്നു . പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോൾ ആ ബാങ്കിനെതിരെ ഇയാൾ പരാതി കൊടുത്തു. ഈ പണം എന്റെ സ്വർണവും സ്ഥലവും വിറ്റും എന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കിയതുമാണ് ആരും തന്നതല്ല .കോടതിയിൽ നില നിന്നിരുന്ന ഡൊമസ്റ്റിക് വയലൻസ് കേസിൽ ഇയാൾ ക്രോസിന് ഹാജരായില്ല . കേസ് പിൻവലിച് പറയുന്നത് അനുസരിച്ചില്ലേൽ നാറ്റിക്കും എന്ന് വീണ്ടും ഭീഷണിപ്പെടുത്തി .

വർഗീയ കലാപം ഉണ്ടാക്കും അതോടെ നാട്ടുകാർ എന്നെ ശരിയാക്കുമെന്നു ഭീഷണിപ്പെടുത്തി. കോടതി നിർദ്ദേശങ്ങൾ അനുസരിക്കാതെ വിധി വരുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപ് അയാൾ ഒരു യൂട്യൂബ് ചാനലിന് ഇന്റർവ്യൂ കൊടുത്തു . മഹാനടനെ അവഹേളിച്ചു. പക്ഷെ ബോധമുള്ള മലയാളികൾ അത് പുച്ഛിച്ചു തള്ളി, മീഡിയ ഏറ്റെടുത്തില്ല . ഇയാൾ എത്രത്തോളം ക്രൂരനാണ് എന്ന് കോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടു .2024 നവംബർ 29 ന് എനിക്ക് അനുകൂലമായി വിധി വന്നു .

എനിക്കെതിരെയോ ബന്ധുക്കൾക്കോ കൂടെ ജോലി ചെയ്യുന്നവർക്ക് ഏതൊരെയോ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഒരു തരത്തിലും മോശമായ പരാമർശങ്ങൾ ഉണ്ടാവരുത് എന്ന് കോടതി നിർദ്ദേശിച്ചു . അത് ഉറപ്പു വരുത്താൻ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു . കൂടാതെ ഞാൻ ബാങ്കിൽ അടച്ച 2 കോടി 20 ലക്ഷം രൂപ ആറു മാസത്തിനകം തിരിച്ചു തരാൻ ഉത്തരവാക്കി . എന്നാൽ ഇത് വരെ അയാൾ ഇതൊന്നും പാലിച്ചില്ല .

കൂടാതെ കുടുംബ കോടതിയിൽ ഞാൻ കൊടുത്ത ഡിവോഴ്സ് കേസ് 2024 നവംബറിൽ വിധി വന്നു . അതിനോടൊപ്പം തന്നെ കോടതി എനിക്ക് കുട്ടികളുടെ സമ്പൂർണ കസ്റ്റഡിയും അനുവദിച്ചു തന്നു. ആ കുഞ്ഞുങ്ങൾക്കു അവകാശപ്പെട്ട ജീവനാംശം പോലും കൊടുക്കാത്തയാളാണ് ഈ 'വ്യവസായി '. ആ കുഞ്ഞുങ്ങളുടെ ഐഡി കാർഡുകൾ പാസ്പോർട്ട് എല്ലാം തിരിച്ചു തരാൻ കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും അയാൾ തന്നിട്ടില്ല. പക്ഷെ ഇന്നിതുവരെ ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല എന്നെയും കുടുബത്തെയും സുഹൃത്തുക്കളെയും ഇയാൾ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുകയാണ് .

ഇയാൾക്കെതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോൾ എന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി . ഇതൊക്കെയും തെളിവുകളായുണ്ട്. ഇപ്പോഴത്തെ ഈ പുതിയ ഡ്രാമ എന്തിനാണെന്ന് മനസ്സിലാവുന്നില്ല . എന്നെ നാട്ടുകാർക്കിടയിൽ ഇട്ട് കൊടുത്തു ദ്രോഹിക്കാൻ ആവണം . ആദ്യം സിനിമ വച്ച് ഒരു ട്രയൽ നോക്കി ഏറ്റില്ല , അപ്പോൾ ആരോ ഉപദേശിച്ച ബുദ്ധിയാവണം പാർട്ടിയെ കുറിച്ച് പറഞ്ഞാൽ മീഡിയ വീട്ട് പടിക്കൽ വരുമെന്ന് .

ഏതായാലും ഞാൻ കഴിഞ്ഞ തവണ കൊടുത്ത ഒരു കേസിൽ ഇയാൾക്കെതിരെ FIR ഇട്ടിരുന്നു .

Non bailable ഒഫൻസ് ആണ് .

ആ കേസിൽ അയാൾ ഹാജരായിട്ടില്ല .വിവാഹമോചനം ചെയ്തിട്ടും, പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും എനിക്ക് ഇപ്പോഴും ഇയാളെ കൊണ്ട് ഉപദ്രവമാണ്. ചില പെൺകുട്ടികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് ഡിവോഴ്സ് ചെയ്താൽ പോരെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനാണ് ! പൊരുതി ജീവിക്കുന്നവരെ ഇയാളെ പോലുള്ളവർ നിരന്തരം ദ്രോഹിച്ചു കൊണ്ടിരിക്കും.

കൊല്ലാക്കൊല ചെയ്യുക എന്ന് കേട്ടിട്ടില്ലേ .

ഇയാൾ സാമ്പത്തികമായി എന്ന മാത്രമല്ല പറ്റിച്ചിട്ടുള്ളത് .ഇയാൾ സാമ്പത്തികമായി വലിയ തോതിൽ പറ്റിച്ച ആളുകൾ ചെന്നൈയിലും ദുബായിലും പാലക്കാടും മലപ്പുറത്തും കോഴിക്കോടും ഉണ്ട് . പലരും എന്നെ ബന്ധപ്പെട്ടിട്ടുണ്ട് .അവരെ പറ്റിച്ച പോലെ ഇനിയും കള്ള കഥകൾ പറഞ്ഞു കൂടുതൽ പേരെ പറ്റിക്കും . അവരെ പോലെ ആരെങ്കിലും ഇനിയും ഉണ്ടെങ്കിൽ അവരോടാണ് , ആ പണം പോയതാണ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട എനിക്ക് ഒരു കള്ളപ്പണ ഇടപാടുമില്ല. എന്നെ ആരും തട്ടി കൊണ്ട് പോയിട്ടുമില്ല. എനിക്ക് ഗോവിന്ദൻ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ല. ഞാൻ ശല്യം സഹിക്ക വയ്യാതെ ഡിവോഴ്സ് ചെയ്തതാണ്. ഇപ്പോൾ സുരക്ഷിതയല്ല. അടുത്ത കോടതി വിധിക്കായി ഞാൻ കാത്തിരിക്കുകയാണ് .അത് ഇനിയെങ്കിലും നടപ്പാക്കാൻ ഇവിടുത്തെ പൊലീസിന് കഴിയട്ടെ.

ഈ കാര്യത്തിൽ ഞാൻ ആത്ഹമഹത്യ ചെയ്തു നിങ്ങൾക്ക് ദുഃഖം ആചരിക്കാൻ അവസരം തരില്ല .

ഞാനും മക്കളും ഇവിടെ ഇങ്ങനൊക്കെ തന്നെ ഉണ്ടാകും ."

സിനിമ നിർമാതാവ് രാജേഷ് കൃഷ്ണയ്ക്ക് എതിരെയാണ് ഷർഷാദ് പരാതി നൽകിയത്.തൻ്റെ പരാതി ചോർന്നു എന്ന ആരോപിച്ച് കൊണ്ട് ഷർഷാദ് ഇമെയിൽ വഴി പരാതി നൽകി. എന്നാൽ ഈ പരാതിയും ചോർന്നതായി ഷർഷാദ് ആരോപിച്ചു.പരാതി ചോർന്നതിന് പിന്നിൽ എം.വി. ഗോവിന്ദൻ്റെ മകൻ ശ്യാമെന്ന് പരാതിക്കാരൻ ഷർഷാദ് ആരോപിച്ചിരുന്നു. ഷർഷാദ് പി ബി അംഗത്തിന് നൽകിയ പരാതിയെ തുടർന്ന് രാജേഷ് കൃഷ്ണയെ പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

രത്തീന സംവിധാനം ചെയ്ത ചിത്രമായ പുഴുവിന്റെ സഹനിര്‍മാതാവുകൂടിയാണ് രാജേഷ് കൃഷ്ണ. രത്തീനയെ സാമ്പത്തികമായി കബളിപ്പിച്ചെന്ന് കാണിച്ച് അവരുടെ മുന്‍ ഭര്‍ത്താവ് നേരത്തേ രാജേഷിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിൽ അതിനെ തള്ളി രത്തീന പ്രതികരിച്ചിരുന്നു.

SCROLL FOR NEXT