നൈസാ മോള്‍, നരേന്ദ്ര മോദി 
KERALA

മോദി ചേർത്തുപിടിച്ച നൈസമോളെ ഓർമ്മയുണ്ടോ? മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവള്‍

ദുരന്തബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു

Author : ന്യൂസ് ഡെസ്ക്

ചൂരല്‍മല- മുണ്ടക്കൈ മഹാദുരന്തത്തില്‍ നിന്ന് ഉമ്മയ്ക്കൊപ്പം രക്ഷപ്പെട്ട നൈസാ മോളെ ഓര്‍ക്കുന്നുണ്ടോ? ദുരന്തബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. മരണം പെയ്ത ദുരന്തഭൂമിയില്‍ നിന്നുള്ള വേദനച്ചിത്രങ്ങള്‍ക്കിടെ എല്ലാവരുടേയും ഹൃദയം തൊട്ട ഒരു നിമിഷം. ഇന്ന് മേപ്പാടിയിലെ എല്‍കെജി ക്ലാസിലെ മിടുക്കി കുട്ടിയാണ് നൈസ മോള്‍.

ദുരന്ത പ്രദേശം സന്ദർശിക്കാനെത്തിയപ്പോള്‍ മോദി ചേര്‍ത്തു പിടിച്ചത് ഉമ്മ കൊടുത്തതും, നൈസ മോള്‍ താടിയില്‍ പിടിച്ച് വലിച്ചതും കണ്ണാടി ഊരി നോക്കിയതും ഒന്നും നമ്മള്‍ മറക്കാനിടയില്ല. ദു:ഖം കടല് പോലെ തിരയടിച്ചു നിന്ന അന്തരീക്ഷത്തില്‍ ഈ കാഴ്ച എല്ലാവരുടെയും മനസ്സ് നിറച്ചിരുന്നു.

ദുരന്തത്തെ അതിജീവിച്ച നൈസ മോളും അമ്മ ജസീലയും ഇപ്പോള്‍ മേപ്പാടി ചുളിക്കയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ മേപ്പാടി അലിഫ് പബ്ലിക് സ്‌കൂളില്‍ എല്‍കെജി വിദ്യാർഥിനിയാണ് നൈസ മോള്‍.

ദുരന്തം നടന്ന രാത്രിയില്‍ വീട്ടിലേക്കു കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ നൈസയെ മാറോട് ചേര്‍ത്ത് മുറുകെ പിടിക്കുകയായിരുന്നു ഉമ്മ ജസീല. മണ്ണിലും ചെളിയിലും പെട്ട്, ഒഴുകി ഒടുവില്‍ എവിടെയൊക്കെയോ പിടിച്ചാണ് രണ്ട് ആളും രക്ഷപ്പെട്ടത്. അന്ന് 7 പേരായിരുന്നു ചൂരല്‍മലയിലെ ആ വീട്ടില്‍ ഉണ്ടായിരുന്നത്. നൈസമോളുടെ പിതാവും സഹോദരങ്ങളും അടക്കം 5 പേരെ ദുരന്തത്തില്‍ മരണപ്പെട്ടു.

ദുരന്തം ബാക്കിയാക്കിയ ഓര്‍മ്മകള്‍ക്കൊപ്പം മോദി അപ്പൂപ്പനെ കണ്ടിട്ടുണ്ടെന്ന് നൈസ പറയുന്നു. ഇടയ്ക്ക് നഷ്ടമായമായ ഉപ്പയെയും സഹോദരങ്ങളെയും ചോദിക്കും, പിന്നെ മറക്കും.

SCROLL FOR NEXT