Source: Facebook
KERALA

സിപിഐഎമ്മിലെ കത്ത് വിവാദം: പിന്നിൽ കണ്ണൂരിലെ വിഭാഗീയതയോ?

എം. വി. ഗോവിന്ദനെതിരെ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ചരടുവലി ശക്തമാക്കുന്നതിൻ്റെ ഫലമാണ് തുടർച്ചയായ വിവാദങ്ങൾ വരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎമ്മിലെ കത്ത് വിവാദം കണ്ണൂർ നേതാക്കൾക്കിടയിലെ വിഭാഗീയതയുടെ ഫലമെന്ന് സൂചന. എം. വി. ഗോവിന്ദനെതിരെ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ചരടുവലി ശക്തമാക്കുന്നതിൻ്റെ ഫലമാണ് തുടർച്ചയായ വിവാദങ്ങൾ വരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

സിപിഐഎമ്മിൻ്റെ യുകെ ഘടകത്തിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ പാർട്ടി ചുമതലയുള്ള അശോക് ധാവ്ളക്ക് ഷർഷാദ് രാജേഷിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതി രാജേഷ് കൃഷ്ണക്ക് ചോർന്നുകിട്ടിയെന്നും ഡൽഹി കോടതിയിൽ രാജേഷ് സമർപ്പിച്ച മനനഷ്ടക്കേസിൽ അനുബന്ധ രേഖയായി ഇത് സമർപ്പിച്ചെന്നും കാണിച്ച് ഷർഷാദ് പാർട്ടി ജനറൽ സെക്രട്ടറി എം. എ. ബേബിക്ക് മറ്റൊരു പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ ഏപ്രിലിൽ ഷർഷാദ് തന്നെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആ പരാതിയാണ് നിലവിലെ വിവാദങ്ങൾക്ക് അടിസ്ഥാനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷർഷാദിനെ ഫോണിൽ വിളിച്ച് കത്തിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. എം. വി. ഗോവിന്ദനെതിരെ ആ പഴയ കത്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നേരത്തെ ഉയർന്ന ജ്യോത്സ്യൻ വിവാദത്തിൻ്റെ വഴിയും സമാനമായിരുന്നു. പയ്യന്നൂരിലെ മാധവ പൊതുവാളിനെ വ്യക്തിപരമായി കണ്ടത് പയ്യന്നൂരിലെ പ്രാദേശിക ഘടകത്തിൽ ചർച്ചയായിരുന്നു. ഇതാണ് പിന്നീട് സംസ്ഥാന സമിതിയിൽ വരെ എത്തിയത്. കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവാണ് വിഷയം ഉന്നയിച്ചത്.

കത്ത് വിവാദത്തിൽ സിപിഐ എമ്മിൽ നിന്ന് ആദ്യമായി പുറത്തുവന്ന പ്രതികരണം മന്ത്രി വി ശിവൻകുട്ടിയുടേതാണ്. പാർട്ടിക്ക് പലതരത്തിലുള്ള കത്തുകൾ ലഭിക്കുമെന്നും അത് കൈകാര്യം ചെയ്യേണ്ടത് പാർട്ടിയാണെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. കത്ത് വിവാദത്തിൽ യാഥാർഥ്യം എന്തെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സിപിഐഎം നേതാക്കൾക്ക് ഉണ്ടെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സിപിഐഎം തന്നെ തയ്യാറാകണമെന്നും കോൺഗ്രസ് നേതാവ് വി. എം. സുധീരൻ പറഞ്ഞു.

SCROLL FOR NEXT