തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി 
KERALA

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി; ബിജെപി-കോൺഗ്രസ് കൗൺസിലർമാർ തമ്മിൽത്തല്ലി

കോൺഗ്രസ് വനിതാ കൗൺസിലറിന് മർദനമേറ്റു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ കയ്യാങ്കളി. മിനിറ്റ്സ് ബുക്കിനെ ചൊല്ലിയുള്ള വാക് പോര് ഒടുവിൽ ബിജെപി-യുഡിഎഫ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കൗൺസിൽ യോഗം അവസാനിച്ച ശേഷം കെ.എസ്. ശബരീനാഥൻ മിനിറ്റ്സ് ബുക്ക് കൈവശം വച്ചെന്ന് ആരോപിച്ച് ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഉദയനും ശബരീനാഥനും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇത് പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു.

മിനിറ്റ്സ് ബുക്ക് പിടിച്ചു വാങ്ങുന്നതിനിടെ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ കോൺഗ്രസ് വനിതാ അംഗങ്ങളെ മർദിക്കുകയായിരുന്നു. ബിജെപി കാപ്പാ കേസിലെ പ്രതി സുഗതനെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ടാണ് കോർപ്പറേഷനിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും കൗൺസിലിൽ എത്തി. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി രജിസ്റ്റർ മാറ്റിവച്ചു എന്ന് പറഞ്ഞ് തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം മനഃപൂർവം യുഡിഎഫ് പ്രശ്നം ഉണ്ടാക്കിയതാണെന്ന് മേയർ വി.വി. രാജേഷ് ആരോപിച്ചു.

SCROLL FOR NEXT