തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി മോഷണത്തിൽ ദേവസ്വം ബോർഡ് ഭരണസമിതിയെ പ്രതി ചേർത്തതിൽ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എന്‍.വാസു. തന്നെ പ്രതി ചേർത്തതിനെ കുറിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ കിട്ടിയില്ല. തന്നെ ആണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും വാസു പറഞ്ഞു.
ശബരിമലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ സംഘവും തന്നെ സമീപിച്ചിട്ടില്ല. തൻ്റെ കാലത്ത് ഒരു ആക്ഷേപവും നടന്നിട്ടില്ലെന്നും വാസു വ്യക്തമാക്കി. ശബരിമലയിൽ നിന്ന് കൊണ്ടുപോയതിൽ ഉണ്ണി കൃഷ്ണൻ പോറ്റി വ്യക്തിപരമായി സമാഹരിച്ച സ്വർണം കൂടി ഉണ്ടായിരുന്നു. അതാണു ബാക്കി വന്നത് എന്ന് കരുതി. അതുകൊണ്ട് സംശയം ഉണ്ടായില്ലെന്നും വാസു പറഞ്ഞു. കല്യാണം നടത്താമെന്ന നിർദേശത്തോടെ തന്നെ സമാപിച്ചിട്ടില്ലെന്നും, ഗോവർദ്ധൻ, കൽപേഷ് എന്നിവരെ തനിക്ക് അറിയില്ലെന്നും വിജിലൻസ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം വ്യക്തമല്ലെന്നും വാസു ചൂണ്ടിക്കാട്ടി.
ശബരിമല കട്ടിളപ്പാളി മോഷണത്തില്‍ 2019ലെ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. കട്ടിളപ്പാളി മോഷണവുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ എ. പദ്മകുമാര്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയെ പ്രതിയാക്കി ചേർത്തിട്ടുണ്ട്.
2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ടെങ്കിലും എഫ്‌ഐആറില്‍ ഇവരെ പേരെടുത്ത് പറയുന്നില്ല. എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരും പ്രതികളാണ്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ആണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെകൂടി പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്.
2019ല്‍ എ പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് രണ്ട് തവണ സ്വര്‍പ്പാളികള്‍ ചെന്നൈയിലേക്ക് സ്വര്‍ണം പൂശാനായി കൊണ്ടു പോയത്.എന്നാൽ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും, മറുപടി പറയേണ്ടിടത്ത് പറയുമെന്നും എ. പദ്മകുമാര്‍ പ്രതികരിച്ചു.