ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റെന്ന് ജി. സുധാകരന്റെ പ്രതികരണം. സിപിഐഎമ്മുമായുള്ള ഭിന്നതകൾ കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായിരിക്കെ നാളെ മാധ്യമങ്ങളെ കാണാനിരിക്കുകയാണ് മുതിർന്ന സിപിഐഎം നേതാവ്. പാർട്ടി അംഗത്വം പുതുക്കില്ലെന്നും എന്നാൽ പാർട്ടി അനുഭാവം ഉപേക്ഷിക്കാനാകില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എന്നാൽ ഇതിനിടയിലും ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ജി. സുധാകരൻ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് പല രാഷ്ട്രീയ വായനകൾക്കും വ്യാഖ്യാനങ്ങൾക്കും സാധ്യത നൽകുന്നുണ്ട്. അതിനിടെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സുധാകരൻ്റെ വീട്ടിലെത്തി. നാളെ വാർത്താ സമ്മേളനം നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച രാത്രി അടിയന്തര ജില്ലാ കമ്മിറ്റി യോഗംചേരുമെന്നാണ് റിപ്പോർട്ടുകൾ.
അമ്പലപ്പുഴ മണ്ഡലത്തിലെ അടുപ്പമുള്ള പ്രാദേശിക സിപിഐഎം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടും പിന്തുണ തേടിയിരുന്നു. സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെയാണ് സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥി ആകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്നും സജീവ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്നും ജി. സുധാകരൻ നിലപാട് വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷമായി കടുത്ത അവഗണന നേരിടുന്നുവെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത്.
ജില്ലാ സെക്രട്ടറി ആർ. നാസറിനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുധാകരൻ ഉയർത്തിയത്. പാർട്ടിയിൽ പലതലത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന് വൈകാരികമായായിരുന്നു സുധാകരൻ്റെ കുറിപ്പ്. അഞ്ച് വർഷമായി പൊതു പരിപാടികളിൽ ഒന്നും പാർട്ടി സഹകരിപ്പിക്കുന്നില്ല. അർഹിക്കുന്ന ഒരു പരിണനയും നൽകിയില്ല. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.