ഇടുക്കി: സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് തുലാവർഷപ്പെയ്ത്ത്. ഇടുക്കി കുമളിയിൽ വീടുകളിലും കടകളിലും വെള്ളം കയറി. വണ്ടിപ്പെരിയാർ കടശികടവ് ആറ്റോരം മേഖലയിൽ വെള്ളം കയറി. 12 വീടുകളിൽ ആണ് വെള്ളം കയറിയത്. മുല്ലപ്പെരിയാറിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് വീടുകളിൽ കയറുന്നത് പ്രദേശത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കും. മലപ്പുറം വഴിക്കടവ്, മണിമൂളി മേഖലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
പൂവത്തിപൊയിൽ കോഴിഫാമിൽ വെള്ളം കയറി രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ഒലിച്ചു പോയി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റെയിൽവേ സ്റ്റേഷൻ റോഡിലും സമീപത്തെ ഇട റോഡുകളിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിലും വെള്ളം കയറി. വടക്കൻ കേരളത്തിൽ വയനാട് ഒഴികെ ഉള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.
കണ്ണൂർ കാസർഗോഡ് കോഴിക്കോട് മലപ്പുറം ഇടുക്കി എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ ഡാമുകളിൽ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.
ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറേണ്ടതാണ്. മലയോര മേഘലകളിലുള്ളവരും മുൻകരുതലുകൾ സ്വീകരിക്കണം. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും, അനാവശ്യയാത്രകൾ ഒഴിവാക്കാനും, അതാത് തദ്ദേശ ഭരണ സംവിദാനങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാനും അധിതകൃതർ നിർദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിൽ മഴ ശക്തമായി പെയ്തിരുന്നു. ഇനിയും നല്ല തോതിൽ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇടിയും മിന്നലും കരുതലോടെ കാണണം.വൈകുന്നേരങ്ങളിൽ പുറത്തേക്കിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും സംസ്ഥാനത്തെ മഴക്കെടുതികൾ വിശദീകരിച്ച് മന്ത്രി പറഞ്ഞു. ഇടുക്കി അട്ടപ്പള്ളത് ഉരുൾപൊട്ടി.ആൾത്താമസം അധികമില്ലാത്ത സ്ഥലമായതുകൊണ്ട് ആളപായമില്ല.കോഴിക്കോട് മടവൂരിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു.
24 ആം തീയതി വരെ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ കളക്ടർമാരുമായി ആശയവിനിമയം നടത്തി. ഒരുമിച്ച് സംസ്ഥാനമാകെ മഴപെയ്യുന്ന സാഹചര്യം ഇല്ല. ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ഇതുവരെ 17 ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.