ഡോ.റാമിൻ്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച് ഹൈക്കോടതി 
KERALA

"ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ"; ഡോ.റാമിൻ്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച് ഹൈക്കോടതി

ഡോ.റാമിൻ്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ വീഴ്ചയില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. റാമിനെ അറസ്റ്റ് ചെയ്യാതെ വിട്ട ഡിവൈഎസ്‌പിയെ കടുത്ത ഭാഷയിലാണ് കോടതി ശകാരിച്ചത്.

സർക്കാർ നാറിക്കോട്ടെ എന്ന ഉദ്ദേശ്യം ഉണ്ടോ എന്ന് ഡിവൈഎസ്‌പി സുധീർ കല്ലാനോട് കോടതി ചോദിച്ചു. ആഭ്യന്തര വകുപ്പിനോട് വൈരാഗ്യം ഉണ്ടോ എന്നും ആരാഞ്ഞു. ഈ അറസ്റ്റിൽ മാത്രം എങ്ങനെ പിഴവ് പറ്റി. ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പൊലീസ് പരാജയമാണെന്നും കുറ്റപ്പെടുത്തി.

ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗ്രൗണ്ട്സ് ഓഫ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതോടെയാണ് അറസ്റ്റിലായ ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായതെന്നും പ്രതി പുറത്തുപോകട്ടെ എന്ന് കരുതി ഡിവൈഎസ്‌പി മനഃപൂര്‍വം വീഴ്ച വരുത്തുകയായിരുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുധീര്‍ കല്ലനും എസ്‌പി വേണുഗോപാലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ഡിവൈഎസ്‌പിയെ ചേംബറിലേക്ക് വിളിച്ചു വരുത്തിയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഡിവൈഎസ്‌പിയായിട്ട് എത്ര വര്‍ഷമായെന്ന് ഇത് വരെ എത്ര അറസ്റ്റ് നടത്തിയെന്നും കോടതി ചോദിച്ചു. ഡിവൈഎസ്പിയായിട്ട് ഒരു വര്‍ഷമായെന്നും പത്തോളം അറസ്റ്റുകള്‍ ഇതുവരെ നടത്തിയെന്നും ഡിവൈഎസ്പി കോടതിയെ അറിയിച്ചു.

കോടതിയുടെ മൈക്ക് ഓഫ് ചെയ്തതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ഒരു പ്രതിയേയും രക്ഷപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച്, അത് കോടതിയെ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

SCROLL FOR NEXT