ശ്രീജ, ഭർത്താവ് ജയകുമാർ Source: News Malayalam 24x7
KERALA

"പൊലീസ് പ്രതികൾക്കെതിരെ നടപടി എടുത്തില്ല"; ഡിജിപിക്ക് പരാതി നല്‍കി ശ്രീജയുടെ ഭർത്താവ്

ശ്രീജയെ സിപിഐഎം നേതാക്കള്‍ തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ജയകുമാറിന്റെ പരാതി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആര്യനാട് ആസിഡ് കുടിച്ച് കോൺഗ്രസ് പഞ്ചായത്തംഗം ശ്രീജ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ജയകുമാർ ഡിജിപിക്ക് പരാതി നൽകി. പൊലീസ് പ്രതികൾക്കെതിരെ നടപടി എടുത്തില്ലെന്നാണ് പരാതി.സിപിഐഎമ്മിന്റെ വ്യക്തിഹത്യ മൂലമുണ്ടായ മനോവിഷമത്തിൽ ശ്രീജ ജീവനൊടുക്കി എന്നാണ് ആരോപണം.

പഞ്ചായത്ത് പ്രസിഡൻറ് ബിജു മോഹൻ, ഷിജി കേശവൻ (മുൻ വാർഡ് മെമ്പർ), മഹേഷ് (ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി മെമ്പർ), സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ കടം വീട്ടാനും തൻ്റെ അസുഖത്തിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീജ പ്രദേശത്തെ ചിലരിൽ നിന്നും വൻ പലിശയ്ക്ക് കടം എടുത്തിരുന്നതായി പരാതിയില്‍ പറയുന്നു. പലിശ കൊടുക്കാൻ വേണ്ടി വീണ്ടും പലിശയ്ക്ക് രൂപ കടം വാങ്ങുകയുണ്ടായി. ഇപ്രകാരം വൻ പലിശ നൽകേണ്ടി വന്നതിനാൽ ഏകദേശം 18-20 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായി. തങ്ങളുടെ ഉടമസ്ഥതയിലുള്ള 20 സെൻ്റ് വസ്‌തു കെഎസ്എഫ്ഇ ആര്യനാട് ശാഖയിൽ പണയപ്പെടുത്തി വായ്‌പ എടുത്തും കുറച്ച് വസ്‌തു വിറ്റും ബാധ്യതകള്‍ തീർക്കുമെന്ന് കടക്കാർക്ക് ഉറപ്പുനല്‍കിയിരുന്നു.

അതിനിടയില്‍, ശ്രീജയെ സിപിഐഎം നേതാക്കള്‍ തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ജയകുമാറിന്റെ ആരോപണം. മോശപ്പെട്ട ഭാഷയില്‍ ഫ്ലക്സുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ച് ദുഷ്ടവിചാരത്തോടെ അപമാനിച്ചു. ഓഗസ്റ്റ് 25ന് ആര്യനാട് ജംഗ്ഷനില്‍ സിപിഐഎം പൊതുയോഗം വിളിച്ചുചേർത്ത് ശ്രീജയെ പരസ്യമായി ആക്ഷേപിച്ചുവെന്നും ഡിജിപിക്കുള്ള പരാതിയില്‍ പറയുന്നു.

ഓഗസ്റ്റ് 26ന് രാവിലെയാണ് ശ്രീജയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആസിഡ് കഴിച്ചാണ് ജീവനൊടുക്കിയത്. വീടിന് പുറത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT