കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ബഹ്റൈൻ വിമാനം റദ്ദാക്കി. 119 യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്ര റദ്ദാക്കിയത്. ജനവാസ മേഖലയിൽ വീണ്ടും ഇറാൻ്റെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണിത്.
ആക്രമണത്തെ തുടർന്ന് ബഹ്റൈൻ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ കുവൈത്തിലും ഇന്ന് ആക്രമണങ്ങൾ ഉണ്ടായി. ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമിട്ടത്.
ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇയാളുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളിലെ ആക്രമണത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.