കെ. മുരളീധരൻ Source: News Malayalam 24x7
KERALA

നിപയിൽ സർക്കാരിന് വീഴ്ചയില്ല; വീണുകിട്ടിയ അവസരം പ്രതിപക്ഷം ആയുധമാക്കുന്നു: കെ. മുരളീധരൻ

കേരളത്തിൻ്റെ മൊത്തം കാര്യം നോക്കാൻ വേണ്ടിയാണ് കോഴിക്കോട് താമസിക്കാത്തത് എന്നും കെ. മുരളീധരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിപക്ഷം വീണുകിട്ടിയ അവസരം ആയുധമാക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു. നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന പ്രചാരണത്തെ രാഷ്ട്രീയമായ വിമർശനമായി മാത്രം കണ്ടാൽ മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ റിപ്പോർട്ട്‌ ചെയ്ത സമയത്ത് താൻ അവിടെ ഉണ്ടായിരുന്നു. കേരളത്തിൻ്റെ മൊത്തം കാര്യം നോക്കാൻ വേണ്ടിയാണ് കോഴിക്കോട് താമസിക്കാത്തത്. രോഗം എല്ലായിടത്തും പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എല്ലാ കാര്യങ്ങളും നോക്കണ്ടേയെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയതിലും മുരളീധരൻ വിശദീകരണം നൽകി. ശബരിമലയിൽ ഡോക്ടർമാരുടെ സേവനം നൽകില്ലെന്ന് പറഞ്ഞ് കത്ത് അയച്ചത് തെറ്റാണ്. വകുപ്പുമായി ആലോചിക്കാതെ ഇത്തരം കാര്യങ്ങൾ അവർ ചെയ്തു. ഡോ. റീന മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയതാണ്. ഈ രണ്ടു കാര്യങ്ങൾ കൊണ്ടാണ് റീനയെ മാറ്റിയത്. അവരെ മാറ്റി പുതിയ ആൾക്ക് ചുമതല കൊടുക്കുകയാണ് ചെയ്തത്. സർക്കാരിൻ്റെ സിസ്റ്റത്തെ മാനിച്ചു പോകണമെന്നും നടപടി എന്ന് വേണമെങ്കിൽ വ്യാഖ്യാനിച്ചോളു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദേവസ്വം സ്‌പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറായി കെ.ബി. പ്രദീപിനെ നിയമിച്ചത് വിവാദമായതോടെ ഭക്തജനങ്ങൾ പ്രയാസം അറിയിച്ചിരുന്നു. സംശയത്തിൻ്റെ നിഴലിൽ നിയമനം വരരുതെന്നു സർക്കാർ ആഗ്രഹിച്ചത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു നടപടിയെടുത്തത്. സദുദ്ദേശത്തോടെയാണ് നിയമനം നടത്തിയത് എന്നും ദേവസ്വം മന്ത്രി കൂടിയായ കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT