കെ.എൻ. ബാലഗോപാൽ, ധനമന്ത്രി Source: Facebook
KERALA

"ആരുടെ എങ്കിലും തലയിലിട്ട് പോകാൻ അല്ല ബജറ്റ് പ്രഖ്യാപിച്ചത്"; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി

പ്രഖ്യാപിച്ചിട്ട് പോകാനല്ല ചെയ്തുതീർക്കാൻ ആണ് പറയുന്നത് എന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബജറ്റിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രഖ്യാപിച്ചിട്ട് പോകുകയാണെന്ന പ്രതിപക്ഷ നേതാവിനെ വിമർശനം കണ്ടുവെന്നും, അങ്ങനെ പ്രഖ്യാപനം നടത്തി ആരുടെ എങ്കിലും തലയിലിട്ട് പോകാൻ അല്ല ബജറ്റ് പ്രഖ്യാപിച്ചതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.

പ്രഖ്യാപിച്ചിട്ട് പോകാനല്ല ചെയ്തുതീർക്കാൻ ആണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് അവതരിപ്പിക്കുന്ന ബജറ്റാണ് അടുത്ത സാമ്പത്തിക വർഷം കേരളത്തിൽ നടപ്പിലാക്കുക എന്ന് സതീശൻ പറഞ്ഞിരുന്നു. എന്നാൽ ആര് അവതരിപ്പിക്കണമെന്നത് ജനങ്ങൾ തീരുമാനിക്കും എന്നായിരുന്നു ബാലഗോപാൽ മറുപടി നൽകിയത്.

അതേസമയം, പ്രതിപക്ഷം ഉന്നയിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ വസ്തുതയുണ്ട്. കേന്ദ്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നത് വാസ്തവമാണ് എന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. കുറച്ച് നാളുകൾക്ക് മുന്നേ ആയിരുന്നല്ലോ പെൻഷൻ തുക വർധിപ്പിച്ചത്. മാനിഫെസ്റ്റോയിൽ പറയുന്നത് നടത്തണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ ഇപ്പോൾ പെൻഷൻ തുക വർധിപ്പിക്കാനുള്ള സാഹചര്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൻ്റെ പെർഫോമൻസ് വിലയിരുത്തി ധവള പത്രം ഇറക്കാൻ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളെന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നതെന്നും ധവളപത്രത്തേക്കാൾ കട്ടിയുള്ള പേപ്പറാണ് ബജറ്റെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യാമല്ലോ എന്നും, ഏറ്റവും നല്ല വേദി അതല്ലേ എന്നും മന്ത്രി ചോദിച്ചു. സഭയിൽ മറുപടി പറയാൻ താനും മുഖ്യമന്ത്രി പിണറായി വിജയനും ബാധ്യസ്ഥനാണ് എന്നും ബാലഗോപാൽ അറിയിച്ചു.

പോണ പോക്കിൽ ബജറ്റ് പ്രഖ്യാപനം നടത്തി, അതിൻ്റെ സാമ്പത്തിക ബാധ്യത അധികാരത്തിൽ വരാൻ പോകുന്ന യുഡിഎഫ് സർക്കാരിൻ്റെ തലയിലിടുകയാണ് ചെയ്തത് എന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞത്. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൻ്റെ പെർഫോമൻസ് വിലയിരുത്തി ധവള പത്രം ഇറക്കാൻ തയ്യാറാണോ എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ക്ഷേമപെൻഷൻ 2500 രൂപയാകും എന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിച്ചുവെന്നും സതീശൻ പറഞ്ഞിരുന്നു.

SCROLL FOR NEXT