KERALA

ഒരുപാട് സ്ഥലത്ത് പോയി മൊമന്റോ കൊടുത്തിട്ടുണ്ട്, പോറ്റിയുമൊത്തുള്ള ഇപ്പോള്‍ പുറത്തുവന്ന ചിത്രം ഓര്‍മയില്ല: കടകംപള്ളി സുരേന്ദ്രന്‍

ഈ പത്ത് വര്‍ഷത്തിനിടയില്‍ നിരവധി സ്ഥലങ്ങളില്‍ പോയി മൊമന്റോ പോലുള്ള സംഭവങ്ങള്‍ കൊടുത്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ചിത്രം പുറത്തുവന്നതില്‍ വിശദീകരണവുമായി കടംകള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ ഏതാണെന്ന് തനിക്ക് ഓര്‍മയില്ലെന്നും പത്ത് വര്‍ഷത്തിനിടെ നിരവധി വീടുകളിലും പരിപാടികളിലും ഇത്തരത്തില്‍ മൊമന്റോ പോലുള്ള കാര്യങ്ങള്‍ നല്‍കുന്നതിനായി പോയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

'ഇപ്പോള്‍ പുറത്തുവന്ന ചിത്രം ഏതാണെന്ന് എനിക്ക് അറിയില്ല. ആ മൊമന്റോ കൊടുക്കുന്ന കുട്ടിയെ വിളിച്ച് ചോദിച്ചാല്‍ കുട്ടി പറയും ചടങ്ങ് എന്താണെന്നും മറ്റും. എനിക്ക് അതെന്താണെന്ന് ഓര്‍മയില്ല. ഈ പത്ത് വര്‍ഷത്തിനിടയില്‍ നിരവധി സ്ഥലങ്ങളില്‍ പോയി മൊമന്റോ പോലുള്ള സംഭവങ്ങള്‍ കൊടുത്തിട്ടുണ്ട്. ഒരു വീട്ടില്‍ പത്ത് പ്രാവശ്യം പോയാല്‍ അത്രയും തവണ പോയെന്ന് പറയുന്നതില്‍ തെറ്റെന്താണ്? ഒരു പുകമറ സൃഷ്ടിക്കലാണ് ഇതുവഴി ചെയ്യുന്നത്. യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ ഉള്ള നടപടിയാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്. നാട്ടിലെ ജനങ്ങള്‍ക്ക് എന്താണ് സത്യം എന്ന് അറിയാം,' കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തും പോയി മൊമന്റോകള്‍ കൊടുത്തിട്ടുണ്ട്. ഒരു തവണ പോയെന്ന് പറഞ്ഞത് ഓര്‍മ പിശക് കൊണ്ടാണെന്നും പത്ത് തവണ പോയാല്‍ അത്രയും തവണ പോയെന്ന് പറയുന്നതില്‍ തെറ്റെന്താണ് എന്നും കടകംപള്ളി ചോദിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം നിയസഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ല. പുറത്ത് ഇറങ്ങി ഏകപക്ഷീയമായി മാധ്യമങ്ങളോട് കാര്യങ്ങള്‍ പറയുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈകോടതിയുടെ നിരീക്ഷണത്തില്‍ ആണ്. 2025 ല്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വര്‍ത്താ വരുന്നത് വരെ ഇത്തരം കാര്യങ്ങളില്‍ ഒന്നും അറിവ് ഉണ്ടായിരുന്നില്ല. ഒരാളുടെ സ്വഭാവം കാണുമ്പോള്‍ എങ്ങനെ മനസ്സിലാവും ? ഏതോ ഒരു ചടങ്ങിന് പോയിട്ടുണ്ട് എന്നാല്‍ ഏത് ചടങ്ങ് ആണെന്ന് പോലും ഓര്‍മ ഇല്ലെന്നു കടകംപള്ളി പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത്തെ തവണ പോയപ്പോള്‍ എടുത്ത ചിത്രമാണ് പുതുതായി പുറത്തുവന്നത്. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് ഉപഹാരം നല്‍കുന്ന ചിത്രമായിരുന്നു പുറത്തുവന്നത്.

മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ിടലേക്ക് പോറ്റി മകളെ വിളിക്കുകയായിരുന്നുവെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി വ്യക്തമാക്കിയിട്ടുണ്ട്. കടകംപള്ളി പോറ്റിയുടെ വീട്ടില്‍ മുമ്പും വന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

SCROLL FOR NEXT