KERALA

'കള്ളൻ വിജയൻ' ലേഖന വിവാദം; കെ.ആര്‍. അജയന്‍ ദേശാഭിമാനിയില്‍നിന്ന് രാജിവച്ചു

വരാന്തപ്പതിപ്പിന്റെ എഡിറ്ററായിരുന്ന അജയനെ നേരത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകന്‍ കെ.ആർ. അജയൻ ദേശാഭിമാനിയില്‍നിന്ന് രാജിവച്ചു. കള്ളൻ വിജയൻ ലേഖന വിവാദത്തെ തുടര്‍ന്നാണ് രാജി. അജയനോട് രാജിവയ്ക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. വരാന്തപ്പതിപ്പിന്റെ എഡിറ്ററായിരുന്ന അജയനെ ചുമതലയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് രാജി വയ്ക്കാനുള്ള അജയന്റെ തീരുമാനം.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള വാരാന്തപ്പതിപ്പിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഞായറാഴ്ചകളില്‍ പതിവായ വാരാന്തപ്പതിപ്പ് ഇല്ലാതെയെത്തിയ ദേശാഭിമാനി, സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുന്നു എന്ന് പത്രത്തില്‍ അറിയിപ്പ് നല്‍കി. എന്നാല്‍, പുല്ലാംപാറ നാടക ഗ്രാമത്തിലെ 'കള്ളന്‍ വിജയൻ' എന്ന നാടകപ്രവര്‍ത്തകനെ കുറിച്ചുള്ള ഫീച്ചറാണ് പ്രശ്നമായതെന്ന് അതെഴുതിയ ടി.സി. രാജേഷ് സിന്ധു ഫേസ്ബുക്കില്‍ കുറിച്ചു. അത്തരമൊരു തലക്കെട്ട് ദുര്‍വ്യാഖ്യാത്തിന് ഇടവരുത്തിയേക്കുമെന്ന വിലയിരുത്തലിലാണ് വരാന്തപ്പതിപ്പ് പിന്‍വലിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍, വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജിന്റെ പ്രതികരണം. 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ല. സാങ്കേതികപ്രശ്നം മൂലം മാത്രമാണ് അച്ചടിക്കാഞ്ഞത്. ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിൽ നിന്നാണ് പത്രം അടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നമുണ്ടായി. അത് പരിഹരിച്ചതോടെ വാരാന്തപ്പതിപ്പ് അച്ചടിച്ച് വിതരണം ചെയ്യുമെന്നുമായിരുന്നു സ്വരാജ് അറിയിച്ചത്.

അതേസമയം, 'കള്ളന്‍ വിജയൻ' തലക്കെട്ടിലുള്ള ലേഖനം അവസാനനിമിഷം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പതിപ്പ് തടഞ്ഞതെന്നായിരുന്നു പുറത്തുവന്ന വിവരം. മാത്രമല്ല, തലക്കെട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും അജയന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ, ലേഖനം ഒഴിവാക്കിയശേഷമാണ് പതിപ്പ് പുറത്തിറക്കിയത്. പിന്നാലെ, വരാന്തപ്പതിപ്പ് എഡിറ്റര്‍ സ്ഥാനത്തുനിന്നും അജയനെ നീക്കി. അജയനോട് രാജിവയ്ക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ ചീഫ് എഡിറ്റര്‍ വാക്കാല്‍ നിര്‍ദേശവും നല്‍കിയിരുന്നു.

SCROLL FOR NEXT