കാനത്തിൽ ജമീല Source: Facebook
KERALA

വിട നൽകാനൊരുങ്ങി നാട്; കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ചിന് കുനിയില്‍ക്കടവ് ജുമാമസ്ജിദിലാണ് ചടങ്ങുകൾ നടക്കുക.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് അഞ്ചിന് കുനിയില്‍ക്കടവ് ജുമാമസ്ജിദിലാണ് ചടങ്ങുകൾ നടക്കുക. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഭൗതികദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകുന്നത്.

പത്തരയോടെ കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിലും ഒന്നര മുതൽ രണ്ടരവരെ തലക്കുളത്തൂരിലെ മിയാമി കൺവൻഷൻ സെൻ്ററിലും പൊതുദർശനം നടക്കും. തുടർന്ന് ചോയികുളത്തെ വീട്ടിലെത്തിച്ച് വൈകിട്ട് അഞ്ചിന് അത്തോളി കുനിയിൽകടവ് ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.

കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെ. രാജൻ, ഇ.പി. ജയരാജൻ, എം. ബി. രാജേഷ്, ടി. പി. രാമകൃഷ്ണൻ, ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

അസുഖസമയത്തും സഭയിൽ ജനങ്ങൾക്ക് വേണ്ടി ശക്തമായ ഇടപെടൽ നടത്തിയ ആളാണ് കാനത്തിൽ ജമീലയെന്ന് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു. സംഘടനാരംഗത്തും മികച്ച പ്രവർത്തനം തന്നെയായിരുന്നു നടത്തിയതെന്നും മന്ത്രി പ്രതികരിച്ചു.

സഭയിൽ പക്വമായ രാഷ്ട്രീയ ഇടപെടലിലൂടെ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു കാനത്തിൽ ജമീലയെന്ന് മന്ത്രി കെ രാജൻ. ഇതുപോലൊരു പ്രതിഭ ഇനി കേരളത്തിൽ നിന്ന് എളുപ്പത്തിലൊന്നും ഉണ്ടാകില്ലന്നും രാജൻ പറഞ്ഞു.

മികച്ച നിയമസഭാ സമാജികയെയാണ് കാനത്തിൽ ജമീലയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ജമീലയെന്നും ജയരാജൻ പറഞ്ഞു.

സഭക്ക് അകത്തും പുറത്തും ഊർജസ്വലയായി പ്രവർത്തിച്ചയാളായിരുന്നു കാനത്തിൽ ജമീലയെന്ന് മന്ത്രി എം.ബി. രാജേഷ്. ത്രിതല പഞ്ചായത്ത് സാരഥികളിൽ മുൻനിരയിലായിരുന്നു ജമീലയെന്നും രാജേഷ് പറഞ്ഞു.

ത്രിതല പഞ്ചായത്ത് ഭരണകാലത്ത് സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതികളിൽ കാനത്തിൽ ജമീല വ്യാപൃതയായിരുന്നെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ പ്രതികരിച്ചു. നിയമസഭാപ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിനിടെയാണ് രോഗബാധയുണ്ടായതെന്നും ടി. പി. രാമകൃഷ്ണൻ പറഞ്ഞു.

സ്ത്രീകളുടെ അവകാശ സമര പോരാട്ടങ്ങളിൽ കാനത്തിൽ ജമീല മുൻ നിരയിൽതന്നെയുണ്ടായിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സുജാത പ്രതികരിച്ചു. ഒരു തവണ പരിചയപ്പെട്ടാൽ ജമീലയെ പിന്നെ മറക്കാൻ കഴിയില്ലന്നും സുജാത പറഞ്ഞു.

SCROLL FOR NEXT