Source: Files
KERALA

റബ്ബർ താങ്ങുവില വർധന, വനിതകൾക്കായി, 'കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി'... ബജറ്റിൽ കാർഷിക മേഖലയ്ക്ക് വിവിധ പ്രഖ്യാപനങ്ങൾ

നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കാർഷിക മേഖലയ്ക്കായി വിവിധ പ്രഖ്യാപനങ്ങൾ. കർഷകർക്ക് ആശ്വാസമേകാൻ റബ്ബറിൻ്റെ താങ്ങുവില കൂട്ടി. കിലോയ്ക്ക് 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കി. നിലവിൽ 200 രൂപയാണ് താങ്ങുവില. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി, കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി രൂപീകരിക്കും. 258.88 കോടി രൂപ മൃഗസംരക്ഷണ പ്രവർത്തനത്തിന് വകയിരുത്തിയതായും ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉൽപാദനം ഒരു കോടി ലിറ്റർ ആക്കി ഉയർത്താനും പദ്ധതി പ്രഖ്യാപിച്ചു. നിലവിൽ 70 ലക്ഷം ലിറ്റർ പാൽ ഉൽപ്പാദനമാണുള്ളത്. അധികം വരുന്ന പാൽ മൂല്യവർധിത ഉത്പന്ന നിർമാണത്തിന് ഉപയോഗിക്കുമെന്നും പ്രഖ്യാപനം.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക രീതികൾ നടപ്പാക്കും. ബഹു വിധ കൃഷിരീതി പ്രോത്സാഹിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഫിഷറീസ് വികസനത്തിന് 200 കോടി രൂപയും ബജറ്റിൽ വകയിരുത്തിയതായും പ്രഖ്യാപനം.

അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ. വ്യക്തമായ ജനവിധിയോടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചു വർഷത്തെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ദിശാസൂചികയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT