തൃശൂർ: മണ്ണിനോട് ചേർന്ന് മണ്ണായി മാറിയ മനുഷ്യരുടെ കഥകളും കഥനങ്ങളും ഇഴകലർന്നതായിരുന്നു കലോത്സവ വേദിയിലെ നാടൻ പാട്ടുകൾ. തലമുറ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ത്രസിപ്പിക്കുന്ന വിധത്തിലുള്ള അവതരണമായിരുന്നു വേദിയിൽ അരങ്ങേറിയത്.
മലപ്പുറം വളാഞ്ചേരി മേഖലയിലെ കണക്ക സമുദായത്തിൽ മരിച്ചവരെ പ്രീതിപ്പെടുത്താൻ പാടുന്ന ദൈവം വിളി അല്ലെങ്കിൽ പ്രേതപ്പാട്ട്, ഉത്തരമലബാറിൻ്റെ തൊണ്ടച്ചൻ, ചാമുണ്ഡി തെയ്യങ്ങളുടെ തോറ്റം,വയനാടിലെ തേനുക്കുറുമ്പ വിഭാഗം തേൻ ശേഖരണത്തിനിടെ പാടുന്ന തേൻ പാട്ട്, വിഷ്ണുമായ കളമെഴുത്തു പാട്ട് തുടങ്ങി തെക്ക് മുതൽ വടക്ക് വരെ പരന്നു കിടക്കുന്ന നാട്ടുതാളങ്ങൾ സദസിൻ്റെ മനം നിറച്ചു.