തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 4,14, 290 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 4,10, 456 വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി.
30,514 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ആൺകുട്ടികളുടെ വിജയശതമാനം 98.93 ആണ്. പെൺകുട്ടികളുടെ വിജയശതമാനം 99.22 ആണ്. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. 99.72 വിജയശതമാനം.
ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ജില്ല കൊല്ലമാണ്. കുറവുള്ള ജില്ല തിരുവനന്തപുരമാണ്. ഗൾഫ് മേഖലയിലെ എല്ലാ വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 97.67 ശതമാനമാണ് ലക്ഷദ്വീപിലെ വിജയശതമാനം. 2105 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 767 സർക്കാർ സ്കൂളുകൾ, 930 എയ്‌ഡഡ് സ്കൂളുകൾ, 408 അൺഎയ്‌ഡഡ് സ്കൂളുകൾ എന്നിങ്ങനെയാണ് നൂറുശതമാനം വിജയം കൈവരിച്ചത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ജിഎച്ച്എസ്എസ് നടുവന്നൂരിൽ 600 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയിരുന്നു, ഈ സ്കൂൾ 100 ശതമാനം വിജയം നേടി.
പുനർ മൂല്യനിർണയത്തിന് 16 മുതൽ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സേ പരീക്ഷ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകും. പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 25 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഈ വർഷം പുതിയ കരിക്കുലം തുടങ്ങിയിരുന്നു. അതാണ് എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കുറയാൻ കാരണം. ചോദ്യപേപ്പറുകളുടെ പാറ്റേണും വിദ്യാർഥികളെ ബാധിച്ചു.
മുൻപ് റാങ്കിങ് സംവിധാനത്തിൽ വലിയ മത്സര ബുദ്ധിയുണ്ടായിരുന്നു. ഇത് കുട്ടികൾക്ക് കടുത്ത മാനസിക സമർദ്ദം ഉണ്ടാക്കിയിരുന്നതായും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. അതുകൊണ്ടാണ് ഗ്രേഡിങ് സംവിധാനത്തിലേക്ക് സർക്കാർ മാറിയത്.
പ്ലസ് വൺ പ്രവേശന നടപടികൾ അടിയന്തരമായി ആരംഭിക്കും. 3,60,844 സീറ്റുകൾ ജനറൽ വിഭാഗത്തിൽ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.
ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in, results.cbse.nic.in എന്നീ പോർട്ടലുകൾ വഴി വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാകും.