കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ. പൊന്നാനിയിൽ നിന്നാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇതുവരെ മൂന്നു പേർ പൊലീസ് പിടിയിലായി.
മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം. മനുഷ്യക്കടത്തിന് പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇടപാടുകാരിൽ കൂടുതലും സ്ത്രീകളാണെന്നും സൂചനയുണ്ട് .
മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി യുവതികളെ ദുബായിൽ എത്തിച്ച ശേഷം നേരെ ഹോട്ടൽ മുറിയിലേക്കാവും കൊണ്ടുപോകുക. അവിടെ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയാണ് പതിവെന്നും പൊലീസിന് വിവരം ലഭിച്ചു. ബോധരഹിതരാകുന്നതോടെ പലർക്കും കാഴ്ചവയ്ക്കും. പിന്നീട് മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാട്ടി ക്രൂര മർദ്ദനവും ഭീഷണിയും തുടരും.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. നിലവിൽ മരട് പൊലീസിന് 3 പരാതികളാണ് കിട്ടിയിട്ടുള്ളത്. മോഡലിങ് ഷോയ്ക്ക് മേക്കപ്പ് ആർടിസ്റ്റായി യുവതി കൊണ്ടുപോയത് നാല് ലക്ഷം രൂപ വാങ്ങിയാണ്. അവിടെ എത്തിയതോടെ സെക്സ് റാക്കറ്റിൻ്റെ ഭാഗമാകാൻ നിർബന്ധിച്ചു.
നഗ്ന ദൃശ്യങ്ങൾ കുടുംബത്തിന് അയച്ച് കൊടുത്ത് ഒറ്റപ്പെടുത്താൻ ശ്രമം നടന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടന്നതെന്ന് യുവതി പറഞ്ഞു. പോലീസിൽ പരാതി നൽകിയതോടെ വധഭീഷണി നേരിടേണ്ടി വന്നു.
ഇന്നലെ അറസ്റ്റിലായ അലീന എന്ന യുവതിയാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇവർ ഗുണ്ട നേതാവിൻ്റെ പെൺ സുഹൃത്താണ്. പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയിരിക്കുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് വിവരം.