KERALA

ടി.കെ. ഗോവിന്ദൻ്റെ വിജയത്തിൽ എന്തിന് ദുഃഖിക്കണം? സന്ദർശനം വ്യക്തിപരം; പ്രതികരിച്ച് കോടിയേരിയുടെ കുടുംബം

സന്ദർശനത്തിൻ്റെ പേരിൽ പാർട്ടി അണികൾ വിമർശിച്ചാൽ ഐ ഡോണ്ട് കെയർ എന്നും വിനോദിനി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ്റെ സന്ദർശനത്തിൽ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബം. വീട്ടിൽ വരുന്നയാളെ വർഗ വഞ്ചകൻ എന്ന് വിളിക്കില്ലെന്നും ടി.കെ. ഗോവിന്ദൻ്റേത് വ്യക്തിപരമായ സന്ദർശനമാണെന്നും കോടിയേരിയുടെ കുടുംബം പറഞ്ഞു.

ടി. കെ. ഗോവിന്ദൻ്റെ വിജയത്തിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഗോവിന്ദൻ മാഷിൻ്റെ വിജയത്തിൽ ഞാൻ എന്തിന് ദുഃഖിക്കണമെന്നും, ജനവിധി മാനിക്കുന്നു എന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. സന്ദർശനത്തിൻ്റെ പേരിൽ പാർട്ടി അണികൾ വിമർശിച്ചാൽ ഐ ഡോണ്ട് കെയർ എന്നും വിനോദിനി വ്യക്തമാക്കി.

കോടിയേരി ഉണ്ടായിരുന്നെങ്കിൽ ടി.കെ. ഗോവിന്ദനെ തടയുമായിരുന്നു എന്നാണ് വിചാരിക്കുന്നതെന്നും ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ എങ്ങനെയൊക്കെയാണ് എന്ന് അറിയില്ലെന്നും വിനോദിനി പറഞ്ഞു.

ടി.കെ. ഗോവിന്ദൻ്റെ സന്ദർശനം തികച്ചും വ്യക്തിപരമാണെന്ന് ബിനീഷ് കോടിയേരിയും വ്യക്തമാക്കി. ആശയപരമായ സംഘട്ടനവും വ്യക്തിപരമായി ബന്ധങ്ങളും രണ്ടും രണ്ടാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് ഓരോരുത്തരും പറയുന്നത് അവരുടെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഗോവിന്ദൻ മാഷ് പറയുന്നത് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളാണ്. ഞങ്ങൾ പാർട്ടിയുമായി ചേർന്ന് നിൽക്കുന്നവരാണ്. മാഷിൻ്റെ കാര്യത്തിൽ പാർട്ടി എടുത്ത നിലപാട് തന്നെയാണ് ഈ കാര്യത്തിൽ തനിക്ക് ഉള്ളതെന്നും ബിനീഷ് കോടിയേരി ചൂണ്ടിക്കാട്ടി. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ട്. സ്വയം വിമർശനം നടത്തേണ്ട സമയമാണ് ഇത്. പാർട്ടിയാണ്‌ അതിനുള്ള മാർഗങ്ങൾ തിരയേണ്ടതെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേർത്തു.

SCROLL FOR NEXT