തൃശൂർ: ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ എൻഎസ്എസ് ഭരണ സമിതിയെയും കരയോഗത്തെയും തള്ളി ക്ഷേത്ര ഉടമകളായ ചാഴൂർ കോവിലകം.
ക്ഷേത്രവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി വ്യക്തമായെന്നും എൻഎസ്‌എസിൻ്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോവിലകം കുടുംബാംഗം സതീശ് വർമ പറഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ കാലം മുതൽ കാരുകുളങ്ങരയിൽ എല്ലാ സമുദായങ്ങൾക്കും പ്രവേശനമുണ്ടെന്നും കോവിലകത്തിന് അതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1975ലാണ് ചാഴൂർ കോവിലകം എൻഎസ്എസ് കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ നടത്തിപ്പ് കരയോഗത്തിന് കൈമാറിത്. മൂന്നാം തായ്‌വഴിയിലുള്ള കോവിലകത്തിലെ 10 അംഗങ്ങൾ ചേർന്ന് ഇരിങ്ങാലക്കുട രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് കൃത്യമായ വ്യവസ്ഥകൾ രേഖപ്പെടുത്തിയാണ് ക്ഷേത്രം വിട്ടു നൽകിയത്. ഭരണവുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകരുത്, ഓഡിറ്റിംങ് റിപ്പോർട്ട് എല്ലാവർഷവും കൈമാറണം, ക്ഷേത്ര സ്വത്തുക്കൾ കൈമാറ്റം ചെയ്യരുത്, പൂജാവിധികളിൽ മാറ്റം വരുത്തരുത് തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകൾ.
എന്നാൽ 50 വർഷത്തിനിപ്പുറം എൻഎസ്എസ് ഭരണ സമിതി ഇവയൊന്നും പാലിച്ചിട്ടില്ലെന്നാണ് ചാഴൂർ കോവിലകം അംഗങ്ങൾ പറയുന്നത്. കാരുകുളങ്ങര കരയോഗത്തിൻ്റെയോ ഭരണ സമതിയുടെയോ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോവിലകം കുടുംബാംഗങ്ങൾ പറയുന്നു.
ക്ഷേത്രപ്രവേശന വിളംബരം നടന്ന കാലം മുതൽ ജാതി-വർണ വ്യത്യാസമില്ലാതെ എല്ലാ ഭക്തർക്കും പ്രവേശനമുണ്ടെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു. ചാഴൂർ കോവിലകം അംഗങ്ങൾ പറയുന്ന എഗ്രിമെൻ്റ് പ്രകാരമുള്ള കാര്യങ്ങളിൽ മുടക്കം വന്നിട്ടുണ്ടെന്നും ക്ഷേത്രം കയ്യേറാൻ നീക്കങ്ങൾ നടത്തിയെന്നും മുൻ ഭരണസമിതി അംഗങ്ങളും സമ്മതിക്കുന്നുണ്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പരാതികളിലും കഴമ്പില്ലെന്നാണ് നിലവിലെ ഭരണ സമിതിയും എൻഎസ്എസ് കരയോഗവും ആവർത്തിക്കുന്നത്. ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നും ഇവ അംഗീകരിക്കാനാവില്ലെന്നുമുള്ള ക്ഷേത്ര ഉടമകളുടെ നിലപാട് നിലവിലെ ഭരണസമിതിക്ക് വലിയ തിരിച്ചടിയാണ്.