മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ബസ് തല കീഴായി മറിഞ്ഞ് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് അമിത വേഗതയിലായിരുന്നു എന്ന് പൊലീസ് രൂപീകരിച്ച വിദഗ്ദ സംഘം കണ്ടെത്തി.
പരമാവധി 80 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട ബസ് 130 കി.മീറ്റർ വേഗതയിലായിരുന്നു എന്നാണ് സംഘം കണ്ടെത്തിയത്. മഴയും റോഡിലെ വെളളവും അപകടത്തിന് കാരണമായിട്ടുണ്ട്. നാഷണൽ ഹൈവേയിലെ ക്യാമറ കൺടോൾ യൂണിറ്റിൽ നിന്നും ബസിൻ്റെ അമിത വേഗതയുടെ ദൃശ്യങ്ങളുo ലഭിച്ചു.
കൂടാതെ വേഗം നിയന്ത്രിക്കുന്ന വേഗപ്പൂട്ട് ഉണ്ടായിരുന്നെങ്കിലും അത് ബൈപാസ് ചെയ്താണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ദേശീയപാത അതോറിറ്റി, നാറ്റ്പാക് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ഇന്നലെപരിശോധന നടത്തിയത്.
ഞായറാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ നടുഭാഗം രണ്ടായി പിളർന്നു.