

ആലപ്പുഴ: അരൂക്കുറ്റി വടുതലയിൽ മുൻവൈരാഗ്യത്തെ തുടർന്ന് വീട്ടിൽക്കയറി ആക്രമണം. അയൽവാസി അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കുടുംബ വഴക്കാണ് അടിപിടിയിൽ കലാശിച്ചത്.
7 -ാം വാർഡ് വിഷ്ണു ഭവനിൽ പ്രകാശൻ്റെ വീട്ടിൽ കയറി ബന്ധുവായ അയൽവാസിയും സംഘവും ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. അടിപിടിയിൽ ഇരുവീടുകളിലുമായി അഞ്ച് പേർക്ക് പരിക്കേറ്റു. പ്രകാശൻ, ഭാര്യ രജനി, മകൻ വിഷ്ണു, അയൽവാസി തൈ വീട്ടിച്ചിറയിൽ സുരേഷ്, മകൻ സുജിത്ത്, തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത് . തലയ്ക്ക് കമ്പി വടിക്ക് അടിയേറ്റ രജനിയുടെ നില ഗുരുതരമാണ്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മകൻ വിഷ്ണുവിൻ്റെ കാലൊടിഞ്ഞു. വിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
പ്രകാശൻ്റെ കഴുത്തിന് വെട്ടേറ്റതിനെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടുകത്തി, കമ്പി വടി, ഫാനിൻ്റെ ലീഫ് എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇരുവീട്ടുകാരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലെത്തിയത്. പഞ്ചായത്ത് അംഗം ഇടപെട്ട് തർക്കം പരിഹരിച്ചതായിരുന്നു. പിന്നീടാണ് വീണ്ടും പ്രശ്നം ഉണ്ടായത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തു.