കോഴിക്കോട് ചാത്തമംഗലം കളൻതോടിൽഎടിഎം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. അസാം സ്വദേശിയായ ബാബുൽ (25)ആണ് കുന്നമംഗലം പൊലീസിന്റെ കസ്റ്റഡിയിൽ ആയത്.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത്.
ഇടുക്കി . ആനച്ചാലിൽ ഫർണീച്ചർ കടയ്ക്ക് തീ പിടിച്ചു. കടപൂർണമായി കത്തി നശിച്ചു. തീ നിയന്ത്രണ വിധേയം
തൃശൂർ വോട്ട് ചോരി വിവാദത്തിൽ കുടുങ്ങി ആർ എസ് എസ് എസ് നേതാവും. ഇരട്ട വോട്ടുകൾ ചേർത്ത് ആർഎസ്എസ് നേതാവും കുടുംബവും. 2024 ആലത്തൂർ, തൃശ്ശൂർ പാർലമെൻ്റ് മണ്ഡലങ്ങളിൽ ഇരട്ട വോട്ടുകൾ ചേർത്തത് ആർഎസ്എസ് നേതാവ് ഷാജി വരവൂർ. ഭാരതീയ വിചാര കേന്ദ്രം തൃശൂർ മേഖലാ സെക്രട്ടറി കൂടിയായ ഷാജി നടത്തിയ ക്രമക്കേടിന്റെ തെളിവുകൾ ന്യൂസ് മലയാളം പുറത്തുവിടുന്നു.
നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നൽകിയ നാമനിർദേശ പത്രിക തള്ളിയതിന് എതിരെ സാന്ദ്രാ തോമസ് നൽകിയ ഹർജിയിൽ വിധി ഇന്ന്. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്രാ തോമസ് പത്രിക നൽകിയത്. സാന്ദ്രയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനിക്ക് മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
കോതമംഗലത്ത് യുവതി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും.ഇവർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താനും നീക്കം. റമീസിനെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലല്ലെന്ന് സ്ഥിരീകരണം. വനം വകുപ്പും ഡോക്ടർമാരും നടത്തിയ പരിശോധനയിൽ കരടിയാണ് ആക്രമിച്ചതെന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം ലയത്തിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കരടി പിടികൂടുകയായിരുന്നു
പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കുന്നതിനിടെ മരിച്ച വീട്ടമ്മ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.പശുക്കടവ് സ്വദേശികളായ നിബിൻ വർഗീസ് അറക്കപ്പറമ്പിൽ, ജിൽസ് ഔസേപ്പ് പറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.
പാംപ്ലാനി അവസരവാദിയെന്ന പരാമർശത്തിൽ എം.വി. ഗോവിന്ദന് മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്. ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണ് ഗോവിന്ദൻ നടത്തിയതെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു
പാലക്കാട് പെട്രോൾ പമ്പിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ പിടിയിൽ. വടക്കഞ്ചേരി ആമക്കുളം സ്വദേശി ദിലീപ് (27), അഞ്ചുമൂർത്തി മംഗലം സ്വദേശികളായ വിജീഷ് (23), റാഷിദ് (23) എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ പുതുക്കോട് സ്വദേശികളായ ഷിജാദ്, ഷെലീജ്, റിഫാഷ് എന്നീ യുവാക്കൾക്ക് പരുക്കേറ്റിരുന്നു. പെട്രോൾ പമ്പിൽ വാഹനം മാറ്റാൻ ആവശ്യപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിലേയ്ക്ക് മാറിയത്.
മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് മരിച്ച മൈക്കിളിന്റെയും ജോസഫിന്റെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ വൈകിട്ട് അഞ്ചു പേർ അടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞാണ് ഇരുവരും മരിച്ചത്.10 ദിവസത്തിനിടെ മുതലപ്പൊഴിയിലുണ്ടാകുന്ന 12 മത്തെ അപകടമാണിത്
സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ.ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം.ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല.സർക്കാർ തിരുത്തണമെന്നും സഭാധ്യക്ഷൻ പറഞ്ഞു
താൽകാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയിൽ. സിസ തോമസിൻ്റെയും, ശിവ പ്രസാദിൻ്റെയ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. ഗവർണറുടെ ഉത്തരവ് റദ്ദാക്കണം എന്നാണ് സർക്കാറിൻ്റെ ആവശ്യം. ഹൈക്കോടതി വിധിക്കെതിരായ ഗവർണറുടെ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നാണവും മാനവും ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണമെന്നും ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര മന്ത്രിയായിട്ടും മറുപടിയില്ലാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥർക്ക് അറിയാതെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിൽ വ്യാപക കള്ളവോട്ട് ചേർത്തതായി പരാതി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വീട്ടുടമ വിദേശത്ത് കഴിയവേ 36 ഇതര സംസ്ഥാന തൊഴിലാളികളാണ് വീട്ട് നമ്പറിൽ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.
ജി. സുധാകരനെതിരെ ഫേസ്ബുക്കിൽ സൈബർ ആക്രമണം നടത്തിയ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. അമ്പലപ്പുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റി എം. മിഥുനിനെയാണ് അറസ്റ്റ് ചെയ്തത്. രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ചതിന പേരിലായിരുന്നു അധിക്ഷേപം.
കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ സഹോദരൻ പ്രമോദിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലിപുഴയിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
വോട്ട് കൊള്ള ആരോപണത്തിന് പിന്നാലെ തൃശൂരിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ. മുരളീധരൻ. കാര്യങ്ങൾ നേതൃത്വം തീരുമാനിക്കും. തൃശൂരിലെ വ്യാജ വോട്ടിൽ തങ്ങൾ നേരത്തെ പരാതി നൽകിയതാണ്. ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ബിഹാറിൽ വോട്ട് ചേർക്കാൻ ആധാർ കാർഡ്, റേഷൻ കാർഡ് ഒന്നും പറ്റില്ല. തൃശൂര്‍ ആണേൽ പോസ്റ്റൽ കാർഡ് മതി. എന്താലെ? ഫേസ്ബുക്ക് പോസ്റ്റുമായി വിഎസ് സുനിൽ കുമാർ.
പാംപ്ലാനി അവസരവാദിയാണ് എന്ന പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ കത്തോലിക്കാ കോൺഗ്രസ്. ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്. എം.വി. ഗോവിന്ദൻ്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്നും കത്തോലിക്കാ കോൺഗ്രസ് അറിയിച്ചു.
കോഴിക്കോട് ചെക്യാട് പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ കേസ്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയ് 30 നാണ് സംഘർഷം ഉണ്ടായത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം. ആലപ്പുഴ സ്വദേശി ഷാനു ഭൂട്ടോ ആണ് വക്കീൽ നോട്ടീസ് അയച്ചത്
കോട്ടയം സ്വദേശിയും സുരേഷ് ഗോപിയുടെ അനുയായിയുമായ ബിജു പുളിക്കകണ്ടത്തിലിനും ഭാര്യക്കും തൃശൂരിൽ വോട്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് പാലായിലും, പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിലുമാണ് ഉള്ളതെന്ന് കണ്ടെത്തൽ.
വോട്ട് ചോരിയിൽ പ്രക്ഷുബ്ധമായി രാജ്യസഭയും ലോക്സഭയും താത്കാലികമായി നിർത്തിവെച്ചു. ലോകസഭ 12 മണി വരെയും രാജ്യസഭ രണ്ട് മണി വരെയുമാണ് നിർത്തിവെച്ചത്
ക്ലിനിക്കിൽ എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശി പി.എൻ. രാഘവനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി
പാലക്കാട് തിരുമിറ്റക്കോടിൽ കിണറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരായ പ്രതിഷേധത്തിൽ സിപിഐഎമ്മിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ഥാപനങ്ങൾക്ക് എതിരായ പ്രതിഷേധം രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാനേജുമെന്റുമായി സംസാരിക്കാം. പ്രതിഷേധം നടത്തി സ്ഥാപനത്തെ താറടിക്കാൻ ആരും മുതിരരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
കേരള സർക്കാരിനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. ആരോഗ്യമേഖലയിലെ പ്രവർത്തനം പ്രശംസ അർഹിക്കുന്നത്. എന്നാൽ സർക്കാരിനും പരിമിതികൾ ഉണ്ട്. ആ ഘട്ടത്തിലാണ് സമൂഹം മുന്നോട്ട് വരേണ്ടതെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു
കോതമംഗലത്തെ 23 കാരി സോനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് യശ്വവന്ത് വർമയെ ഇംപീച്ച്മെൻ്റ് നടപടികൾ ആരംഭിച്ച് കേന്ദ്രം സർക്കാർ. ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കിട്ടിയ സംഭവത്തിലാണ് ഇംപീച്ച്മെൻ്റ്.
കോന്നി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ തിരുവനന്തപുരം,കോട്ടയം മെഡിക്കൽ കോളേജുകളിലെ ആറു ഡോക്ടർമാരെ താൽക്കാലികമായി സ്ഥലം മാറ്റി. മൂന്നുമാസത്തേക്കാണ് താൽക്കാലിക ഉത്തരവ്. പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ താൽക്കാലികമായി കോന്നി സർക്കാർ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനാൽ ആവശ്യത്തിന് ഡോക്ർമാരുണ്ടാകില്ലെന്ന് ഡിഎംഇ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
ധർമസ്ഥലയിൽ വീണ്ടും ജിപിആർ ഡ്രോൺ പരിശോധന ആരംഭിച്ചു. പതിമൂന്നാം സ്പോട്ടിലാണ് പൊലീസ് പരിശോധന.
ആർഎസ്എസിനെ അനുകൂലിക്കുന്ന ബിഷപ്പുമാർക്കെതിരെയാണ് എം.വി. ഗോവിന്ദൻ വിമർശിച്ചതെന്ന് ഡിവൈഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. രാഷ്ടീയ ഉള്ളടക്കമുള്ള വിമർശനമാണ് പാംപ്ലാനിക്കെതിരെ ഉന്നയിച്ചത്. ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയമായി തന്നെ മറുപടി പറയണം. സിപിഐഎമ്മിനെതിരെ പറഞ്ഞാൻ ആർഎസ്എസ് പിന്തുണ ഉറപ്പിക്കാം എന്നാണ് ധരിച്ചിരിക്കുന്നത്. ക്രൈസ്തവ സമൂഹം ആർഎസ്എസിനെ പിന്തുണയ്ക്കുന്നവർക്കൊപ്പമല്ല. സഭാ നേതാക്കൻമാരെ ഡിവൈഎഫ്ഐ അധിക്ഷേപിച്ചിട്ടില്ലെന്നും വി.കെ. സനോജ് പറഞ്ഞു
ബിഹാർ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ കണക്കുകള്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോടാണ് സുപിംകോടതിയുടെ നിര്‍ദേശം.
വോട്ടർ പട്ടികയിൽ കുമ്പിടിമാരുണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്. കൊല്ലത്ത് സ്ഥിര താമസമാക്കിയ ഒരാൾ തൃശൂരിർ ചേർക്കുന്നത് വ്യാജ വോട്ടാണ്.
കേന്ദ്ര മന്ത്രിയുടെ സഹോദരൻ തന്നെ ഇത് ചെയ്തു എന്നത് ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു. വോട്ടർ പട്ടികയിൽ കുമ്പിടിമാർ കടന്നുകൂടുന്നു.
അങ്ങനെ ഒരു കുമ്പിടിയാണ് കേന്ദ്ര മന്ത്രിയുടെ സഹോദരനും. തെരഞ്ഞെടുപ്പിൻ്റെ വിശ്വാസം നഷ്ടപ്പെടാതെ കാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്എന്നും മന്ത്രി പറഞ്ഞു.
ബിജെപി ഇത്രയധികം വോട്ട് ചേർക്കുമ്പോൾ മറ്റുള്ളവർ എന്ത് ചെയ്യുകയായിരുന്നവെന്ന് ചോദ്യമുന്നയിച്ച് പി. വി. അൻവർ. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാം ഈ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും അൻവർ ആരോപിച്ചു.
തങ്ങൾ ഭരണഘടനയെയയാണ് സംരക്ഷിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്ന കടമ തെരഞ്ഞെടുപ്പ് കമ്മീഷൻ നിറവേറ്റുന്നില്ല. വോട്ടർപട്ടികയിൽ മിൻത ദേവിയെപ്പോലുള്ള കേസുകൾ ധാരാളമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാർ വോട്ടർപട്ടികയിൽ ഇടംപിടിച്ച 124 കാരി മിൻത ദേവിയെ ചൂണ്ടാക്കാട്ടിയാണ് രാഹുലിൻ്റെ പ്രതികരണം.
വോട്ടർപ്പട്ടിക വിവാദത്തിൽ കോൺഗ്രസും സിപിഐഎമ്മും ആവർത്തിച്ച് നുണ പറയുന്നുവെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാർ നിയന്ത്രിക്കുന്നതല്ല.
കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളിലും ആരോപണം ഉണ്ടല്ലോ, അതിൽ രാഹുൽ ഗാന്ധിക്ക് ഒന്നും പറയാനില്ലേ എന്നും എം.ടി. രമേശ് ചോദ്യമുന്നയിച്ചു. കോടതിയിലും പാർലമെൻ്റിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും രാഹുലിന് വിശ്വാസം ഇല്ല.രാഹുൽ ഗാന്ധി ജനപ്രധിനിത്യ നിയമത്തെ കുറിച്ച് പഠിക്കട്ടെയെന്നും രമേശ് വിമർശിച്ചു.
കൊല്ലത്ത് വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണ പിടികൂടിയത്. 5800 ലിറ്റർ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാൻഡുകളിൽ ഉള്ള എണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുരേഷ് ഗോപി ജയിച്ചതിൽ അസൂയയാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. അസൂയ കൊണ്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഓരോ അധിക്ഷേപവും ഉന്നയിക്കുന്നു.
സുരേഷ് ഗോപി രാജിവെക്കണം എന്ന് പറയുന്നവരോട് മറ്റ് 19 എംപിമാരും രാജിവെക്കട്ടെ. ഇലക്ഷൻ കമ്മീഷൻ എതിരെയല്ലേ പരാതി സുരേഷ് ഗോപിക്കെതിരെ അല്ലല്ലോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.
സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ കേസ് കൊടുത്ത ടി. എൻ. പ്രതാപനെതിരെ കേസ് ഞങ്ങൾ കൊടുക്കുമെന്നും ബി.ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നാളെയോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ മുഖ്യപ്രതി എം.എൻ. നാരായണദാസിന് ജാമ്യം.104 ദിവസമായി റിമാന്‍ഡില്‍ തുടരുന്നുവെന്ന് ജുഡീഷ്യല്‍ കസ്റ്റഡി ഇനിയും തുടരേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോട്ടയം റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ് ഓഗസ്റ്റ് 16,17,19,23,29 ദിവസങ്ങളിൽ ഏറ്റുമാനൂരിൽ നിന്ന് യാത്ര ആരംഭിക്കുമെന്ന് അറിയിപ്പ്. സമയത്തിന് മാറ്റമില്ല.
വനിതാ ലോകകപ്പിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയാകുമെന്ന് സൂചന. ഐസിസിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. കാര്യവട്ടത്തെ സ്റ്റേഡിയത്തിൻ്റെ എല്ലാ സാധ്യതകളും ഐസിസി തേടിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ സെമി ഫൈനൽ മത്സരങ്ങടക്കം നടത്താൻ ആലോചനയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
കൊണ്ടോട്ടിയിൽ ഒമ്പത് വയസുകാരിക്ക് നേരെ 65 കാരൻ്റെ ലൈംഗിക അതിക്രമം. പെൺകുട്ടിയെ ക്രൂരമായി പീഡനത്തിരയാക്കിയതായി റിപ്പോർട്ട്. പ്രതി മമ്മദ് ഒളിവിലാണ്. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വെച്ചാണ് പീഡനിത്തിന് ഇരയാക്കിയത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ടി. എൻ. പ്രതാപൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് തൃശൂർ കമ്മീഷണർ ആർ. ഇളങ്കോ ന്യൂസ് മലയാളത്തോട് പറഞ്ഞു.ജില്ലാ വരണാധികാരിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും നിയമപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ തൃശൂർ എസിപിയെ ചുമതലപ്പെടുത്തി. നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കും. ഇലക്ഷൻ സംബന്ധിച്ച പരാതി ആയതിനാൽ നിരവധി പ്രൊസീജിയറുകൾ പാലിക്കാൻ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
കോഴിക്കോട് കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കഡറി സ്കൂളിൽ +1 വിദ്യാർഥി റാഗിങ്ങിന് ഇരയായി. ഇന്നലെയാണ് കോടഞ്ചേരി സ്വദേശി അമലിനെ സ്കൂളിലെ കൈ കഴുകുന്ന ഭാഗത്തുവെച്ച് 13 ഓളം +2 വിദ്യാർഥികൾ ചേർന്ന് മർദിച്ചത്. വിദ്യാർഥി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.
ആധാര്‍ കാര്‍ഡ്, പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിവച്ച് സുപ്രീംകോടതി. സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും വാക്കാൽ നിരീക്ഷണം. പൗരന്മാരല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നതും കമ്മീഷൻ്റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി.
മലപ്പുറത്ത് ആരോഗ്യ മന്ത്രിയുടെ പരിപാടിയിൽ പ്ലക്കാർഡ് ഉയർത്തി യൂത്ത് ലീഗ് പ്രതിഷേധം മന്ത്രി വീണ ജോർജ് സംസാരിക്കുമ്പോൾ സദസിൽ ഡോ. ഹാരിസിന് ഐക്യദാഢ്യമെന്ന പ്ലക്കാർഡ് ഉയർത്തുകയായിരുന്നു. മുസ്ലീം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ. റസാക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കോട്ടയം കൂട്ടിക്കലിൽ 305 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഓണവിപണി ലക്ഷ്യമിട്ട് ചാരായം വറ്റാൻ സൂക്ഷിച്ച വാഷാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി എക്സൈസ് നടത്തിയ റെയ്ഡിലാണ് സംഭവം. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മേഖലയിൽ പരിശോധനന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് പ്രഖ്യാപനം. കുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 14 ന് കോളജുകളിൽ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന നിലപാടിൽ അയഞ്ഞ് കേരള സർവകലാശാല. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തുടർ തീരുമാനം ബന്ധപ്പെട്ട അധികാരികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും സർവകലാശാല സർക്കുലറിൽ പറയുന്നു. കോളേജ് അധികൃതർ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് സർവകലാശാലയുടെ മറുപടി.
കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ബ്രെയില്‍ ലിപി പാഠപുസ്തകങ്ങങ്ങളുടെ വിതരണം ഈ മാസംപൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഓണ പരീക്ഷയാകാറായിട്ടും പാഠപുസ്തകം ലഭിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ന്യൂസ് മലയാളം വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.
മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ വിമര്‍ശനത്തില്‍ എം.വി. ഗോവിന്ദന് പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അദ്ദേഹം പറഞ്ഞത് കൃത്യമാണെന്നും കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പ്.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് രാത്രി ബിജെപിയുടെ പന്തം കൊളുത്തി പ്രകടനം. പിന്നാലെ സിപിഐഎം - ബിജെപി പ്രവർത്തകർ തെരുവിൽ പോരടിച്ചു. പരസ്പരം കല്ലും വടിയും എറിഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്. പൊലീസിന് നേരെയും കയ്യാങ്കളി.
കണ്ണൂർ മാതമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുപ്പ് സംഘർഷത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. എരമം സ്വദേശികളായ ജിജ, സ്വപ്ന എന്നിവരാണ് ഹർജി നൽകിയത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യം.
സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി.
തിരുവനന്തപുരം: വർക്കലയിൽ ലഹരിപദാർഥങ്ങളുടെ വിൽപ്പന വിവരം പൊലീസിൽ അറിയിച്ച യുവാക്കൾക്ക് മർദനമേറ്റു. വർക്കല സ്വദേശികളായ സൽമാൻ, സുൽത്താൻ എന്നിവർക്കാണ് മർദനമേറ്റത്. സുൽത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മർദിച്ച ശ്രീനിവാസപുരം സ്വദേശി കണ്ണനെ വർക്കല പൊലീസ് പിടികൂടി.
ബിജെപി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മൂന്ന് ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. എസ്.എസ്. ശ്രീരഗ്, വിപിൻ കുമാർ, വിഷ്ണു കൈപ്പള്ളി എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് എട്ടാം ക്ലാസുകാരിക്ക് നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. വെഞ്ഞാറമൂട് മാരിയം സ്വദേശി വിപിൻകുമാറാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സിപിഐഎം മാർച്ചിനിടെ സുരേഷ് ഗോപിയുടെ ഓഫീസിലെ സൈൻ ബോർഡിൽ കരിയോയിൽ ഒഴിച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്. വിപിൻ വിൽസൺ എന്ന പ്രവർത്തകനെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിയോയിൽ ഒഴിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ സിപിഐഎം പ്രവർത്തകർ മോചിപ്പിച്ചിരുന്നു. കരിയോയിൽ ഒഴിച്ചത് രാഷ്ട്രീയ സംഘർഷത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് രാത്രി വൈകിയുള്ള അറസ്റ്റ്.
വിവാദങ്ങൾക്കിടെ സുരേഷ് ഗോപി നാളെ തൃശൂരിലെത്തും. രാവിലെ 9 മണിയോടെയാണ് കേന്ദ്രമന്ത്രിയെത്തുക. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ സ്വീകരണം നൽകും. സിപിഎം ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ പ്രവർത്തകരെ സന്ദർശിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ മാർച്ചിലും പങ്കെടുക്കും.
വൈക്കം ചെമ്പ് അങ്ങാടിക്ക് സമീപം കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന വൈക്കം ടിവിപുരം സ്വദേശിയും കുടുംബവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.എറണാകുളത്ത് വിവാഹ ചടങ്ങുകൾക്ക് ശേഷം വൈക്കത്തേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. വാഹനം പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.