ഇടുക്കി: കാലങ്ങളായി യുഡിഎഫ് ഭരിച്ച നഗരസഭയാണ് ഇടുക്കിയിലെ തൊടുപുഴയിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് നേടിയെടുത്തത്. കേരള കോൺഗ്രസ് പാർട്ടികൾ പിളർന്ന് രണ്ട് മുന്നണികൾക്കൊപ്പം നിലകൊണ്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞ വർഷത്തേത്. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ നഗരസഭാ ഭരണം യുഡിഎഫിനൊപ്പമാണ്.
35 അംഗ തൊടുപുഴ നഗരസഭയിൽ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിൻ്റെ സീറ്റ് നില 13 ഉം എൽഡിഎഫ് 12 ഉം, ബിജെപി 8 ഉം, സ്വതന്ത്രർ രണ്ടും എന്നിങ്ങനെയായിരുന്നു. രണ്ട് സ്വതന്ത്രരും യുഡിഎഫ് വിമതരായി വിജയിച്ചവരായിരുന്നു. ഇതിൽ വിമതനായി വിജയിച്ച സനീഷ് ജോർജിനെയും, മുസ്ലിം ലീഗ് സ്ഥാനാർഥിയായി വിജയിച്ച ജെസി ജോണിയെയും കൂടെ കൂട്ടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. പിന്നീട് സനീഷ് ജോർജിനെ ചെയർപേഴ്സണും ജെസ്സി ജോണിയെ വൈസ് ചെയർ പേഴ്സണുമാക്കി.
പി.ജെ. ജോസഫിൻ്റെ തട്ടകമായ തൊടുപുഴയിൽ യുഡിഎഫിന് വൻ തിരിച്ചടി നൽകിയാണ് എൽഡിഎഫ് അന്നു അട്ടിമറി നടത്തിയത്. മൂന്നു വർഷങ്ങൾക്കുശേഷം തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ ആയിരുന്ന ജെസി ജോണിയെ കോടതി അയോഗ്യയാക്കി. പിന്നാലെ മുൻസിപ്പൽ ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലി കേസിൽ രണ്ടാം പ്രതിയായതോടെ രാജിവെക്കേണ്ടതായും വന്നു. ഇതിനിടെ ജോസഫ് വിഭാഗം കൗൺസിലർ മാത്യു ജോസഫ് എൽഡിഎഫിലേക്ക് കൂടുമാറി.
കോൺഗ്രസ് നൽകിയ കേസിൽ പിന്നീട് മാത്യുവിനെയും കോടതി അയോഗ്യനാക്കി. അയോഗ്യനാക്കിയ വൈസ് ചെയർപേഴ്‌സൻ്റെ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. അപ്പോഴും പടലപ്പിണക്കത്താൽ യുഡിഎഫിനു ഭരണം പിടിക്കാനായില്ല. അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ മുസ്ലിം ലീഗ് കൗൺസിലർമാർ എൽഡിഎഫിനു വോട്ട് ചെയ്ത അസാധാരണ കാഴ്ചയാണ് അന്നത്തെ തെരഞ്ഞെടുപ്പിൽ കണ്ടത്.
യുഡിഎഫിലെ പൊട്ടിത്തെറിയിൽ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് കോൺഗ്രസ്-ലീഗ് സമവായമുണ്ടാക്കി. ആറുമാസത്തിനുശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫ് ചെയർപേഴ്സൺ പുറത്തായി. ഭരണം യുഡിഎഫിലേക്കെത്തി. അഞ്ചുവർഷക്കാലം യുഡിഎഫിൽ ഉണ്ടായ പടലപ്പിണക്കം മുതലാക്കിയെന്നും തൊടുപുഴ നഗരസഭ ബാലികേറാമലയല്ലെന്നും എൽഡിഎഫ് പറയുന്നു. തർക്കങ്ങളും രാഷ്ട്രീയ നാടകങ്ങളും തുടർക്കഥയായിരുന്ന തൊടുപുഴ നഗരസഭയ്ക്ക് അടുത്ത തവണ വോട്ടർമാർ ആരെ സമ്മാനിക്കുമെന്ന് കാത്തിരുന്ന് കാണാം.