Source: Social Media, News Malayalam 24X7
KERALA

"അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം, ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ ശ്രമിച്ചില്ല": എം.കെ. മുനീർ

കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുനീർ

Author : ശാലിനി രഘുനന്ദനൻ

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്ന് നാല് പേർ മരിച്ചസംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.കെ. മുനീർ. അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ ശ്രമിച്ചില്ലെന്ന് മുനീർ പറഞ്ഞു.

കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായി ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന നിരവധി കെട്ടിടങ്ങളാണ് നഗരത്തിലെന്നും എംഎൽഎ ഓർമിപ്പിച്ചു. മരിച്ചവർക്ക് 25 ലക്ഷം രൂപ ആദ്യഘട്ട അടിയന്തര സഹായം നല്‍കണം. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.കെ. മുനീര്‍ ആവശ്യപ്പെട്ടു.

പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും, പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. കോർപ്പറേഷൻ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും എംപി പറഞ്ഞിരുന്നു.

വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാനിരുന്ന കെട്ടിടത്തിലാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്.കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

SCROLL FOR NEXT