KERALA

"ഈ വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും"; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്

Author : കവിത രേണുക

മലപ്പുറം: മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി. വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി അവാര്‍ഡും പണവും നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ്.

നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. സാമുദായിക സ്പര്‍ധയുണ്ടാക്കിയ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

കുറ്റകരമായ തീവ്രവാദി പരാമര്‍ശം നടത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശനെതിരെ തനിക്ക് പാരതിയുണ്ടെന്നും പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇന്ന് എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം തനിക്ക് ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് വെള്ളാപ്പള്ളി 'തീവ്രവാദി' പരാമര്‍ശം നടത്തിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

'മാധ്യമങ്ങളില്‍ നിന്ന് അങ്ങനെ പ്രതീക്ഷിച്ചില്ല. സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. വലിയ സമ്മേളനമാണ് ശിവഗിരിയില്‍ നടന്നത്. അതിന് ശേഷം പുറത്ത് ഇറങ്ങിയപ്പോള്‍ 12 കഴിഞ്ഞു. 89 വയസായ എനിക്ക് ചുറ്റും മര്യാദയില്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. പിന്നീട് കാണാമെന്നു പറഞ്ഞു. 90% ആളുകള്‍ അത് അംഗീകരിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാത്രം അത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ടര്‍ റഹീസ് ഈരാറ്റുപേട്ടക്കാരന്‍ ആണ്. അയാള്‍ തീവ്രവാദി ആണ്. അയാളെ ആരോ പറഞ്ഞു വിട്ടതാണ്. അവന്റെ അപ്പൂപ്പന്‍ ആവാനുള്ള പ്രായം ഇല്ലേ എനിക്ക്. അതിന്റെ മര്യാദ കാണിക്കണ്ടെ. ഞാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനല്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ പരിശോധിക്കണം', എന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

SCROLL FOR NEXT