തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ പൊലീസിന് ഡിസിപിയുടെ ക്ലീൻ ചിറ്റ്. നടപടിക്രമങ്ങൾ പാലിച്ചാണ് പൊലീസ് അന്വേഷണമെന്ന് ഡിസിപി കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ പൊലീസ് നടനെ അന്വേഷിച്ച് വീട്ടിലെത്തി എന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പൊലീസിനെ വിളിച്ചെന്ന മണിയൻപിള്ള രാജുവിൻ്റെ വാദം തെറ്റാണെന്നും റിപ്പോർട്ടുണ്ട്. നടൻ അപകടവിവരം പൊലീസിനെ വിളിച്ച് പറഞ്ഞിട്ടില്ല. ആയതിനാൽ തന്നെ രാവിലെ സ്റ്റേഷനിലേക്ക് വന്നാൽ മതിയെന്ന് ആരും അറിയിച്ചിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിന് പിന്നാലെ രാത്രിയിൽ തന്നെ നടനെ അന്വേഷിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അവിടെ മണിയൻപിള്ള രാജുവോ, അദ്ദേഹത്തിൻ്റെ കാറോ വീട്ടിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെയാണ് മണിയന്‍പിള്ള രാജുവിൻ്റെ കാറിന് ബൈക്ക് വന്നിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികരായ സൂരജിനും നിവേദിനും പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ മണിയൻ പിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അപകടത്തെ തുടർന്ന് മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ബൈക്ക് വന്ന് കാറിൽ ഇടിക്കുകയായിരുന്നു എന്നും, പെട്ടെന്ന് കണ്ടപ്പോൾ താൻ പാനിക് ആയെന്നും അതുകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻ പിള്ള രാജു പറഞ്ഞിരുന്നു.