KERALA

പാലക്കാടും ട്വന്റി-20യില്‍ വീണ്ടും കൂട്ടരാജി; പാര്‍ട്ടിയുമായി ലയിച്ച ജനകീയ വികസന മുന്നണി പ്രവര്‍ത്തകര്‍ രാജിവച്ചു

പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് സാബു ജേക്കബ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മുതലമടയില്‍ സാബു എം. ജേക്കബിന്റെ ട്വന്റി-20 പാര്‍ട്ടിയില്‍ വീണ്ടും കൂട്ടരാജി. ട്വന്റി-20യില്‍ ലയിച്ച ജനകീയ വികസന മുന്നണി പ്രവര്‍ത്തകരാണ് രാജിവച്ചത്.

എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ചാണ് ജനകീയ വികസന മുന്നണിയുടെ തീരുമാനം. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് സാബു എം. ജേക്കബ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.

ഇനി പഴയതുപോലെ ജനകീയ വികസന മുന്നണിയായി തന്ന തുടരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് നേരത്തെ കൊച്ചിയിലും പ്രവര്‍ത്തകര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

വടവുകോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുന്‍ അംഗം ജിന്‍ മാവേലി, മഴുവന്നുര്‍ ട്വന്റി 20 കോര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. മൂന്നു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

നിരവധി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ രാജിവയ്ക്കുമെന്നും, ഇതില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകുമെന്ന് റസീന പരീത് പറഞ്ഞു. ലോയല്‍റ്റി കാര്‍ഡിന്റെ മറവില്‍ ബിജെപിക്ക് വേണ്ടി ട്വന്റി 20 നേതൃത്വം സര്‍വേ നടത്തി. ജാതിമത കാര്യങ്ങള്‍ ഇതില്‍ രേഖപ്പെടുത്തി എന്നും പാര്‍ട്ടി വിട്ടവര്‍ കുറ്റപ്പെടുത്തിയിരുന്നു.

SCROLL FOR NEXT