സിജെപിക്കെതിരായ ടി.ജി. മോഹൻദാസിൻ്റെ പരാമർശത്തിൽ വൻ പ്രതിഷേധം 
KERALA

"സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ"; സിജെപിക്കെതിരായ ടി.ജി. മോഹൻദാസിൻ്റെ പരാമർശത്തിൽ വൻ പ്രതിഷേധം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മോഹൻദാസിന് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തെ അധിക്ഷേപിച്ച് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശത്തിനെതിരെ വൻ പ്രതിഷേധം. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ എന്ന അധിക്ഷേപത്തിൽ വൻ ജനരോഷമാണ് ഉയർന്നിരിക്കുന്നത്.

പത്രിക എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മോഹൻദാസിൻ്റെ പ്രകോപനപരമായ പരാമർശം. ജന്തർമന്തറിലെ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് സമരക്കാരെ വെടിവെച്ചു കൊല്ലണമെന്നും എന്നിട്ട് ശവങ്ങൾ പെറുക്കി മാറ്റണം എന്നായിരുന്നു ടി.ജി. മോഹൻദാസിൻ്റെ വാക്കുകൾ.

"എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേർ മരിക്കും, കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും എന്ന് ടി.ജി. മോഹൻദാസ് പറഞ്ഞു.

നരേന്ദ്ര മോദി ഗുജറാത്ത് കലാപം അടിച്ചമർത്തിയത് പോലെ ഇത്തരം സമരങ്ങളെ നേരിടണമെന്നും അദ്ദേഹം ന്യായീകരിച്ചു. ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരമാർശം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

SCROLL FOR NEXT