

കോഴിക്കോട്: ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ ഒരുങ്ങി സമസ്ത നേതൃത്വം. രണ്ടു പേരുകളാണ് സമസ്തയുടെ പരിഗണനയിൽ ഉള്ളത്.
എം.ടി. അബ്ദുള്ള മുസ്ല്യാർ, പി.കെ. മൂസക്കുട്ടി ഹസ്രത്ത് എന്നിവർക്ക് ആണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്. അതേസമയം ഉമർ ഫൈസി മുക്കത്തെ പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
അടുത്ത സമസ്ത മുശാവറയിലാകും പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയാണ് എം.ടി. അബ്ദുള്ള മുസ്ല്യാർ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഗുരുനാഥൻ കൂടിയാണ് അബ്ദുള്ള മുസ്ല്യാർ. ഇദ്ദേഹത്തിൻ്റെ പേര് സജീവ പരിഗണനയിലുണ്ട്.
ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടാണ് പി.കെ. മൂസക്കുട്ടി ഹസ്രത്ത്. മലപ്പുറം കൊളപ്പുറം സ്വദേശിയായ മൂസക്കുട്ടി നിലവിൽ ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടാണ്. നന്തി ദാറുസലാം കോളേജ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഉമർഫൈസി മുക്കത്തിന് സമസ്ത മുശാവറയിൽ പിന്തുണ കുറവാണെന്ന് വിവരം. സമസ്ത സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർഡ് അംഗം കൂടിയാണ് ഉമർ ഫൈസി. ഇനി വരുന്ന സമസ്ത മുശാവറയിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക.