കണ്ണൂർ: കൊച്ചു മകളെ പീഡിപ്പിച്ച ഭർത്താവിൻ്റെ അച്ഛന് എതിരെ ഗുരുതര വെളിപ്പെടുത്തൽ. തൻ്റെ മകൾ നേരിട്ടത് ക്രൂര പീഡനമാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കാര്യങ്ങൾ വീട്ടിൽ പറഞ്ഞത്.
എന്നാൽ തനിക്ക് മാനസിക രോഗമാണെന്ന് വരുത്തി തീർക്കാനാണ് ഭർതൃപിതാവ് ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ ശ്രമിച്ചത്. പീഡനവിവരം അറിഞ്ഞതിന് പിന്നാലെ രണ്ട് കുട്ടികളും ഭർത്താവും ജീവനൊടുക്കി.
പ്രതി ഉണ്ണികൃഷ്ണൻ്റെ ക്രൂരതകൾ തുറന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. മകളുമായി നിരന്തരം സംസാരിച്ചതോടെയാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
മകൾ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ ആരും വിശ്വാസിക്കാത്തതിനാൽ സ്കൂളിലും വിവരം അറിയിച്ചു. എന്നാൽ അവിടെ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു. പ്രതി ഉണ്ണികൃഷ്ണൻ നാടകപ്രവർത്തകനായത് കൊണ്ട് അത്തരത്തിലൊരു ഇമേജാണ് ഇയാൾക്ക് ഉണ്ടായിരുന്നത്.
ഭർതൃപിതാവാണ് മകളെ പീഡിപ്പിച്ചതെന്ന വിവരം അറിഞ്ഞതോടെയാണ് താൻ നിയമപരമായി മുന്നോട്ട് പോയത്. ഇതോടെ പലരും തനിക്ക് എതിരായി, നാട് വിടേണ്ടി വന്നതായും ഇവർ പറഞ്ഞു. കേസ് ഒതുക്കിതീർക്കാൻ വീട്ടിൽ നിന്ന് തന്നെ സമ്മർദമുണ്ടായി. എന്നാൽ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരുതെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ പറഞ്ഞു.
ഇതിനിടെ ഉണ്ണികൃഷ്ണൻ ജാമ്യത്തിലിറങ്ങി, മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിലായ സാഹചര്യത്തിലാണ് ഈ അമ്മയുടെ തുറന്ന് പറച്ചിൽ. ഉണ്ണികൃഷ്ണനെതിരെ കടുത്ത ശിക്ഷ നൽകണമെന്നാണ് ഈ അമ്മയുടെ ആവശ്യം.