കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയ്ക്ക് കമൻ്റായിട്ടാണ് ചിലർ പ്രതിഷേധം അറിയിച്ചത്.
തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദി എം.വി ഗോവിന്ദനാണെന്നും, ഗോവിന്ദൻ. സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയണമെന്നും ചിലർ ആവശ്യപ്പെട്ടു. പാർട്ടി അനുഭാവികൾ തന്നെയാണ് ഇത്തരത്തിലുള്ള കമൻ്റുകൾക്ക് പിന്നിലുള്ളതെന്നും ശ്രദ്ധേയം.
നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റ് നേടി യുഡിഎഫ് അത്യുജ്വല ജയമാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99ൽ സീറ്റ് നേടിയ ഇടതുപക്ഷത്തിന് 35 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
അതേസമയം, എം.വി. ഗോവിന്ദനും കെ. കെ. രാഗേഷിനുമെതിരെ തളിപ്പറമ്പ് മണ്ഡലത്തിലെ ധർമശാലയിൽ പോസ്റ്ററും പതിച്ചിട്ടുണ്ട്. മോറാഴ സഖാക്കൾ എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്. പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
"എല്ലാ കാര്യങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. വിമതന്മാരുടെ കാര്യത്തിൽ തെറ്റു പറ്റിയോ എന്ന് പരിശോധിക്കും. അതൊക്കെ വിശദമായി പഠിക്കേണ്ട കാര്യങ്ങൾ ആണ്. മുഖ്യമന്ത്രി ആറ് റൗണ്ടിൽ പിന്നിലായ വിഷയവും പരിശോധിക്കും. വോട്ട് കുറഞ്ഞിട്ടുണ്ട്. ഓരോന്നോരോന്നായിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം പഠിക്കണം. പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരിച്ചടിയായിപോയി. ഇങ്ങനെയുള്ള തിരിച്ചടി പ്രതീക്ഷിച്ചില്ല. പാർട്ടിക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കും. വികാരപ്രകടനത്തിന് ഇല്ല", എന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ വാക്കുകൾ.