തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്ത്. ദേവസ്വം ബോർഡിനെതിരെ തുടർനടപടി വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വം വിജിലൻസ് റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
സ്വർണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും, ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദമോ നിർദേശമോ ഉണ്ടോയെന്ന് സംശയിക്കുന്നു. നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണ പൂശാൻ ഇടയായത് 2019 ലെ ബോർഡിന്റെ വീഴ്ചയാണ്. ഇതിനാലാണ് ബോർഡിനെതിരെ തുടർനടപടി വേണമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ശബരിമല കട്ടിളപ്പാളി മോഷണത്തില്‍ 2019ലെ ദേവസ്വം ഉദ്യോഗസ്ഥരും പ്രതികള്‍ ആണെന്ന് രേഖപ്പെടുത്തിയ എഫ്ഐആർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എ. പദ്മകുമാര്‍ പ്രസിഡന്റായിരുന്ന ഭരണസമിതി കേസിൽ എട്ടാം പ്രതിയാണ്. ദേവസ്വം കമ്മീഷണര്‍ മൂന്നാം പ്രതിയും തിരുവാഭരണം കമ്മീഷണറും നാലാം പ്രതിയുമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേസില്‍ ഒന്നാം പ്രതിയും കട്ടിളപ്പാളി കൊണ്ടു പോയ കല്‍പ്പേഷിനെ രണ്ടാം പ്രതിയാക്കിയുമാണ് നേരത്തെ എഫ്‌ഐആര്‍ ഇട്ടത്.
2019ല്‍ എ പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് രണ്ട് തവണ സ്വര്‍പ്പാളികള്‍ ചെന്നൈയിലേക്ക് സ്വര്‍ണം പൂശാനായി കൊണ്ടു പോയത്. മാര്‍ച്ചിലും ജൂലൈയിലുമാണ് കൊണ്ടു പോയത്. സ്വര്‍ണപ്പാളി കൊണ്ടു പോയി തിരിച്ചു കൊണ്ടു വരുന്നതിനിടിയല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചിട്ടുള്ള വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറിലും പ്രതി ചേര്‍ത്തിരിക്കുന്നത്.
എഫ്ഐആറിൽ പേര് വന്നതിന് പിന്നാലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിൻ്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പ്രതികരിച്ചു. എഫ്‌ഐആര്‍ ഇട്ടെന്ന വിവരം അറിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ പറയേണ്ടിടത്ത് മറുപടി പറയുമെന്നും എ. പദ്മകുമാര്‍ പറഞ്ഞു.