വയനാട്: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവും പ്രാദേശിക കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച് വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ മരുമകൾ പത്മജ. കോൺഗ്രസ് പ്രസ്ഥാനത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപെട്ടെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പത്മജ വ്യക്തമാക്കി.
എൻ.എം. വിജയൻ്റെ മരണത്തിന് പിന്നാലെ കോൺഗ്രസ് നൽകിയ ഉറപ്പുകളെല്ലാം പാഴ്വാക്കുകളായെന്ന് പത്മജ പറയുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനോടുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടമായെന്നും പത്മജ പറഞ്ഞു.
45 ഉദ്യോഗാർഥികൾക്ക് വേണ്ടിയാണ് പട്ടയം പണയം വെച്ചതെന്ന് മരണത്തിന് മുൻപായി എൻ.എം. വിജയൻ എഴുതിയ കത്തിൽ പറയുന്നുണ്ട്. പട്ടയം വെച്ച സ്ഥലം കോൺഗ്രസ് എടുത്തു തന്നേ പറ്റൂ. നിലവിൽ രണ്ടരക്കോടിയുടെ ബാധ്യതയാണ് ഉള്ളത്. സംഭവത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും പത്മജ വ്യക്തമാക്കി.
സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് തന്നെ കൊന്നൊടുക്കുകയാണെന്ന് ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പത്മജ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ വിശ്വസിക്കുന്നവർ മരിക്കുമ്പോൾ, കള്ളൻമാർ വെള്ളയു വെള്ളയും ധരിച്ച് നടക്കുകയാണെന്നും അവർ വിമർശിച്ചു.
അതേസമയം ഇന്ന് രാവിലെയാണ് പുൽപ്പള്ളി തങ്കച്ചൻ കള്ളക്കേസിൽ ആരോപണ വിധേയനായ പഞ്ചായത്തംഗം ജോസ് നെല്ലേട ജീവനൊടുക്കിയത്. വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കിയത് പ്രാദേശിക കോൺഗ്രസ് നേതാക്കളാണെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. ഈ കൂട്ടത്തിൽ പെടുന്ന ആളായിരുന്നു ജോസ് നെല്ലേടവും.