KERALA

"കള്ളാടി ദുരന്തം ഞെട്ടിപ്പിക്കുന്നത്"; രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണ പ്രഖ്യാപിച്ച് പിണറായി

അപകടത്തിൽ പെട്ട് നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലായതിനാൽ എത്ര പേർ ദുരന്തത്തിൽ അകപ്പെട്ടു എന്നതിൽ അവ്യക്തത തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വയനാട് കള്ളാടി പ്രദേശത്ത് തുരങ്ക നിർമാണ മേഖലയിലുണ്ടായ ദുരന്തം ദാരുണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ അടിയന്തര നടപടി വേണം. രന്ത മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പ്രതിപക്ഷനേതാവിന്റെ പ്രസ്താവന;

"വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ

പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ്.

ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണ്."

മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ ഇതിനോടകം അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം . വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 7 പേരിൽ രണ്ടുപേരുടെ നില ഗുരുതരമെന്ന് ആശുപതി അധികൃതർ പറഞ്ഞു. തുരങ്ക പാത നിർമ്മാണ തൊഴിലാളികളായ ദിലീപ്, രജനീഷ് എന്നിവരെ ഐസിയുവിലേക്ക് മാറ്റിയതായും വിംസ് ജനറൽ മാനേജർ ഷാനവാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട് നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലായതിനാൽ എത്ര പേർ ദുരന്തത്തിൽ അകപ്പെട്ടു എന്നതിൽ അവ്യക്തത തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ മുതൽ കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്. ഉച്ചയോട് അടുത്ത സമയത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.

SCROLL FOR NEXT