KERALA

മലയാള ഭാഷാ ബില്‍: സിദ്ധരാമയ്യ പ്രതികരിക്കുന്നത് കാര്യങ്ങള്‍ പഠിക്കാതെ; ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ പഠിക്കാമെന്ന് പി. രാജീവ്

മലയാളിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി രംഗത്തെത്തുമ്പോള്‍ സത്യം പറയേണ്ട ഉത്തരവാദിത്തം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനില്ലേ എന്നും മന്ത്രി ചോദിച്ചു.

Author : കവിത രേണുക

തിരുവനന്തപുരം: കേരളത്തിന്റെ മലയാള ഭാഷാ ബില്ലില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍പ്പില്‍ മറുപടിയുമായി മന്ത്രി പി. രാജീവ്. മലയാള ഭാഷാ ബില്‍ നാടിന്റെ പൊതുവികാരമാണെന്നും കര്‍ണാടക മുഖ്യമന്ത്രി കാര്യങ്ങള്‍ പഠിക്കാതെയാണ് തെറ്റായ നിലപാട് സ്വീകരിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കം. അത് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കത്തിടപാടുകളും അവരുടെ ഭാഷയിലാണെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം മലയാളം പഠിച്ചാല്‍ മതിയെന്നും മന്ത്രി പ്രതികരിച്ചു.

മലയാളിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി രംഗത്തെത്തുമ്പോള്‍ സത്യം പറയേണ്ട ഉത്തരവാദിത്തം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനില്ലേ എന്നും മന്ത്രി ചോദിച്ചു.

'പഴയ ബില്ല് നോക്കിയാണ് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് ന്യൂനപക്ഷങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മലയാളം പഠിക്കാം എന്നാണ്. അവരുടെ അവകാശവും സംരക്ഷിച്ചിട്ടുണ്ടെന്ന് പറയേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. രണ്ട് സംസ്ഥാനവും സഹകരിച്ച് പോകണമെന്നാണ് നിലപാട്. കേരളത്തിനെതിരെ നിലപാട് വരുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞ് മനസ്സിലാക്കണം,' പി. രാജീവ് പറഞ്ഞു.

സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി കണക്കാക്കുന്നത് കാസര്‍ഗോഡ് ജില്ലയില്‍, കന്നഡ മാതൃഭാഷയായവരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു സിദ്ധരാമയ്യയുടെ എതിര്‍പ്പ്. കന്നഡ മാതൃഭാഷയായുള്ള കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലും ആവശ്യപ്പെടുന്നുണ്ട്.

ന്യൂനപക്ഷങ്ങളുടെ ഭാഷാപരമായ ഭരണഘടനാ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിഷേധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഭൂമി ശാസ്ത്രപരമായി കാസര്‍ഗോഡ് കേരളത്തിലായിരിക്കും. എന്നാല്‍ വൈകാരികമായി അത് ബന്ധപ്പെട്ട് കിടക്കുന്നത് വൈകാരികമായാണ് എന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

SCROLL FOR NEXT