KERALA

"ബിഷപ്പുമാർ നന്ദികേട് കാണിച്ചാൽ ഇനിയും പറയും, വീക്ഷണവും ദീപികയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ"; വിമർശനം തുടർന്ന് പി.സി. ജോർജും ഷോൺ ജോർജും

വീക്ഷണവും ദീപികയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഷോൺ ജോർജ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ദീപിക പത്രവും ബിജെപി നേതാക്കളും തമ്മിലുള്ള പോര് ഇന്നും തുടർന്നു. ബിഷപ്പുമാർക്കും ദീപികക്കും എതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് പാലാ അരമനയിലെത്തി. നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ പള്ളിക്കാപ്പറമ്പിൽ ബിഷപ്പിനെ സന്ദർശിക്കുന്നതിനാണ് പി.സി. ജോർജ് എത്തിയത്.

രാഷ്ട്രീയം പറയാൻ വന്നതല്ലെന്നും സഭയുമായി യാതൊരു പ്രശ്നവുമില്ലെന്നും പി.സി. ജോർജ് അറിയിച്ചു. സഭയിലെ നേതൃത്വത്തെ ബഹുമാനമാണ്. എന്നാൽ ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ ഇനിയും വർത്തമാനം പറയുമെന്നും പി.സി. ജോർജ് മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ മാത്രമാണ് പറഞ്ഞത്. ഞാനും ഷോൺ ജോർജും നിയമസഭയിൽ കാണുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.

ദീപിക ദിനപത്രത്തിന് എതിരെ ബിജെപി നേതാവ് ഷോൺ ജോർജ് ഇന്നും രംഗത്തെത്തി. സഭയുടെ ഹൃദയത്തിൽ ക്രിസ്തുവിന് പകരം കോൺഗ്രസാണ് ഉള്ളത്. വീക്ഷണവും ദീപികയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. എഴുതി വിടുന്ന എല്ലാ കോപ്രായങ്ങളും സഭയുടേതല്ല എന്നും ഷോൺ ജോർജ് വിമർശിച്ചു.

ഒരു പക്ഷം പിടിച്ചുകൊണ്ട് സഭയുടെ മുഖപത്രം എന്ന വ്യാജേന പ്രചാരണം നടത്തിയതിനെയാണ് വിമർശിച്ചത്. അതിനെക്കുറിച്ചുള്ള പരാതി സഭാ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ദീപികയിൽ കോൺഗ്രസ് രാഷ്ട്രീയം ഉൾപ്പെടുത്തേണ്ട. ബിജെപി ഒരു ബില്ല് പാസാക്കണമെന്ന് വിചാരിച്ചാൽ പാസാക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും ഷോൺ ജോർജ് അറിയിച്ചു.

അതേസമയം, പരാജയ ഭീതിയിൽ വിറളി പൂണ്ടുള്ള പ്രതികരണമാണ് പി.സി. ജോർജും, ഷോൺ ജോർജും നടത്തുന്നത് ഹൈബി ഈഡൻ എംപി പറഞ്ഞു. ഏറ്റവും മ്ലേച്ഛമായ രീതിയിൽ അച്ഛനും മകനും ആക്രമിക്കുന്നു. കേരളത്തിൻ്റെ പൊതുസമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇത്തരം പ്രതികരണങ്ങളിൽ ബിജെപി നേതൃത്വം വ്യക്തത വരുത്തണമെന്നും ഇവരുടെ അഭിപ്രായമാണോ പാർട്ടിക്കും എന്ന് പറയണമെന്നും ഹൈബി ഈഡൻ എംപി വ്യക്തമാക്കി.

SCROLL FOR NEXT