കോട്ടയം: കത്തോലിക്ക സഭ മുഖപത്രമായ ദീപികക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി വാർത്തകൾ പടച്ചുവിടുന്നത് നിർത്തണമെന്നും, ദീപികയുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയണമെന്നും ഷോൺ ജോർജ് അറിയിച്ചു.
സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് കോൺഗ്രസിന് വേണ്ടി ഇടപെടൽ നടത്തുകയാണ്. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല ദീപികയിൽ വരുന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ദീപികയ്‌ക്കെതിരെ സഭാ പിതാക്കന്മാർക്ക് പരാതി നൽകുമെന്നും, പത്രത്തിൻ്റെ ഇൻവെസ്റ്റേഴ്സ് ആരൊക്കെയാണെന്ന് അറിയണമെന്നും ഷോൺ ജോർജ് പറഞ്ഞു. ആ പണം പാലായിലെ ആളുകളുടെ കയ്യിൽ നിന്ന് പിരിച്ചു നൽകാം. ബിജെപിയെ അനുകൂലിക്കേണ്ട പക്ഷേ നിഷ്പക്ഷമായി നിൽക്കണമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
എഫ്‌സിആർഎ വിഷയത്തിൽ പിതാക്കന്മാർ ആശങ്ക പറഞ്ഞതോടുകൂടി ബിജെപി അതിൽ ഇടപെട്ടു. കഴിഞ്ഞ രണ്ടു വർഷക്കാലം ബിജെപി സഭക്കൊപ്പം എല്ലാ നിലയിലും നിന്നു. ഉപദ്രവിക്കണo എന്ന രീതിയിൽ ഇടപെട്ടാൽ മറുപടി പറയാതിരിക്കാൻ കഴിയില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
രക്തത്തിൽ അടിഞ്ഞുപോയ യുഡിഎഫ് സ്നേഹമാണ് ദീപികയിൽ ഇപ്പോൾ കാണുന്നത്. എന്താണ് സഭയ്ക്ക് ഇന്നിവരെ കൊണ്ട് കിട്ടുന്ന പ്രയോജനം എന്ന് ആലോചിക്കേണ്ടേ. എഫ്‌സിആർഎ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറായത് ഞങ്ങളുടെ ഇടപെടൽ കൊണ്ടാണ്. കേന്ദ്രത്തിൽ നിന്ന് ഇന്നലത്തെ മുഖപത്രം എടുത്ത് ഞങ്ങളോട് ഇതെന്താണെന്ന് ചോദിച്ചാൽ എന്തു മറുപടി പറയുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.