KERALA

"എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറി"; പരാതിയുമായി ഡോക്ടർ

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറാണ് മനോജ് മൂത്തേടനെതിരെ പരാതി ഉന്നയിച്ചത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ ഡോക്ടറോട് മോശമായി പെരുമാറിയെന്ന് ആരോപണം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറാണ് മനോജ് മൂത്തേടനെതിരെ പരാതി ഉന്നയിച്ചത്. മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് എംഎൽഎ മോശമായി പെരുമാറിയതെന്ന് ഡോക്ടർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഡോക്ടർമാർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

കഴിഞ്ഞദിവസം കൂവപ്പടി ചെട്ടിനട സ്വദേശിയായ ഒരാളുടെ മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. അവസാനം എംഎൽഎ തന്നെ ഇടപെട്ട് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം മൃതശരീരം ഫ്രീസറിൽ വയ്‌ക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ആരോഗ്യ വകുപ്പ് മന്ത്രിക്കും, ആരോഗ്യവകുപ്പിലെ ഉന്നത അധികാരികൾക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.

വീട്ടിൽ വച്ച് സ്വാഭാവിക മരണമെന്ന പേരിൽ വരുന്ന മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ പൊലീസിന്‍റെ എൻഒസി വേണമെന്ന് ഡോക്ടർ എംഎൽഎയോട് ആവശ്യപ്പെട്ടു. വാർഡ് മെമ്പറുടെ ലെറ്റർ മാത്രം കൊണ്ടുവന്ന എംഎൽഎ മൃതദേഹം ഫ്രീസറിൽ വയ്ക്കണമെന്ന് നിർബന്ധിച്ചു. എംഎൽഎ പറയുംപോലെ ചെയ്യാൻ മേലുദ്യോഗസ്ഥർ നിർദേശവും നൽകി. ഇത് തന്നെ വലിയ മാനസിക സംഘർഷത്തിലാക്കിയെന്ന് ഡോക്ടർ വ്യക്തമാക്കി. 

അതേസമയം, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ തന്നോട് ആണ് അപമര്യാദയായി പെരുമാറിയത് എന്ന് എംഎൽഎ മനോജ് മൂത്തേടനും പ്രതികരിച്ചു. ഈ കാര്യത്തിൽ തനിക്ക് പരാതിയില്ല. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടും അനുസരിക്കാത്ത ഡോക്ടർമാരാണ് പെരുമ്പാവൂരിലുള്ളതെന്ന് എംഎൽഎ പറഞ്ഞു. അനാവശ്യ സമരമാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇന്ന് ഡോക്ടർമാർ നടത്തിയത് എന്നും മനോജ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT