വയനാട്: ബത്തേരിയിലെ ബജ്റംഗ്‌ദള്‍ കൊലവിളിയിൽ സ്വമേധയാ കേസ് എടുത്ത് പൊലീസ്. കലാപ ആഹ്വാനം, സംഘം ചേർന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പാസ്റ്ററുടെ വാഹനം തടഞ്ഞ് നിർത്തിയായിരുന്നു ബജ്റംഗ്‌ദൾ പ്രവർത്തകരുടെ ഭീഷണി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ എത്തിയത്. ബത്തേരി ടൗണിൽ വെച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെന്തകോസ്ത് സഭയുടെ ഭാഗമായ പ്രൈസ് ആൻഡ് വർഷിപ്പ് ചർച്ചിലെ പാസ്റ്റർക്കു നേരെയായിരുന്നു ഭീഷണി. സംഭവത്തിൽ അന്ന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.